ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രത്തിലെ കാണിക്കയിൽനിന്ന് പണം മോഷ്ടിച്ച കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ. ദേവസ്വം ബോർഡിലെ കോൺഗ്രസ് സംഘടന എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റ് കുമാരപുരം എരിക്കാവ് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണനെ(40) യാണ് കാണിക്കയിലെ പണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ഹരിപ്പാട് ദേവസ്വം അസി.കമ്മീഷണർ പിടികൂടിയത്.
ഹരിപ്പാട് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ 20 ജീവനക്കാരാണ് പണം എണ്ണി ബണ്ടിലാക്കി പെട്ടിക്കുള്ളിൽ അടുക്കിവച്ചത്. പണം കൊണ്ടുപോകാൻ ബാങ്ക് ജീവനക്കാരെത്തിയപ്പോൾ ഹാർഡ്ബോർഡ് പെട്ടിയിൽനിന്ന് നോട്ടുകെട്ടുകൾ മേശപ്പുറത്ത് നിരത്തിവച്ചു. പെട്ടികൾ അവിടെനിന്ന് രാകേഷ് കൃഷ്ണൻ മാറ്റിക്കൊണ്ടുപോകുന്നതു കണ്ട അസി. കമ്മീഷണർ പെട്ടി അവിടെ വയ്ക്കാനും അകത്തുള്ള പ്ലാസ്റ്റിക് ചാക്കും കടലാസും പുറത്തിടാനും ആവശ്യപ്പെട്ടു. പെട്ടി കമഴ്ത്തി നോക്കിയപ്പോഴാണ് രാകേഷ് കൃഷ്ണൻ തട്ടിയെടുത്ത 32,000 രൂപ കണ്ടെത്തിയത്.
രാകേഷ് കൃഷ്ണൻ യൂത്ത് കോൺഗ്രസ് മുൻ കുമാരപുരം മണ്ഡലം പ്രസിഡന്റും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കുമാരപുരം പഞ്ചായത്തിലെ ഒന്പതാം വാർഡിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആളുമാണെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവൽ, ജോയിന്റ് സെക്രട്ടറി അജ്മൽ ഹസൻ, ജില്ലാ കമ്മിറ്റിയംഗം അനീഷ് കുര്യൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
Tags : nattu vishesham worker arrested.