ദേശീയപാതയോരത്ത് തിരുനെല്ലി ടെക്നിക്കൽ സ്കൂളിന് മുൻവശം മണ്ണ് മൂടി കിടക്കുന്ന മരക്കഷണങ്ങൾ.
സുൽത്താൻ ബത്തേരി: ദേശീയപാതയോരത്ത് ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങളും വർഷങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്ന മരക്കഷണങ്ങളും മണ്‍തിട്ടകളും വാഹനയാത്രക്കാർക്ക് ഗുരുതര സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു. തിരുനെല്ലി ടെക്നിക്കൽ സ്കൂളിന് മുൻവശത്തായി ദേശീയപാതയുടെ ഇരുവശങ്ങളിലുമായി രൂപപ്പെട്ടിരിക്കുന്ന ഈ അവസ്ഥയാണ് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്. സ്കൂളിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന ജെസിബി യന്ത്രവും മറുവശത്ത് കൂന്പാരമായി കിടക്കുന്ന മണ്‍തിട്ടയും മരക്കഷണങ്ങളും വഴിയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കാഴ്ച ഭാഗികമായി മറയ്ക്കുന്നു.
വളവുള്ള പാതയും സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾക്ക് മുൻപ് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാതെ അതേപടി കിടക്കുന്നതിനാൽ അവ ചിതലെടുത്ത് മണ്‍തിട്ടകളായി മാറിയിരിക്കുകയാണ്. പാതയോര ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ദിനംപ്രതി ഒട്ടനവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന സാഹചര്യത്തിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പാത മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യത്തിൽ കാഴ്ച തടസപ്പെടുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുന്നു.
ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഉപേക്ഷിച്ച വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യുകയും മരക്കഷണങ്ങളും മണ്‍തിട്ടകളും മാറ്റി പാതയോരം ശുചീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
Tags : Local News Nattuvishesham Wayanad