കണച്ചിപരുതയിൽ റബർ ഷീറ്റ് ഒരുക്കുന്ന വ്യാപാരിയായ ബിജു.
വടക്കഞ്ചേരി: റബർമരത്തിലുണ്ടാകുന്ന അസാധാരണ ഇലകൊഴിച്ചിലിനെതുടർന്ന് റബർ ഉത്പാദനത്തിൽ വൻ കുറവ്. റബറിന് ഉയർന്ന വിലയുണ്ടെങ്കിലും ഉത്പാദനം ഇല്ലാത്തതിനാൽ വിലക്കൂ ടുതൽ പ്രയോജനപ്പെടുന്നില്ലെന്ന് പാലക്കുഴിയിലെ കർഷകനായ ഊന്നുപാലത്തിൽ ജോസ് പറഞ്ഞു. മരങ്ങളിൽ രണ്ടാമതു വന്ന ഇലകൾ വീണ്ടും കൊഴിയുന്ന സ്ഥിതി അസാധാരണമാണ്. ഇങ്ങനെ ഉണ്ടാകാറില്ല. ഇതുമൂലം മരങ്ങൾ ക്ഷീണിച്ച് ടാപ്പിംഗ് നടത്താനാകാത്ത സ്ഥിതിയായി.
ഇലകൾ നിറഞ്ഞു നിൽക്കേണ്ട സമയത്താണ് തടി മാത്രമായി റബർമരങ്ങൾ നിൽക്കുന്നത്. പാലക്കുഴി മേഖലയിൽ ഈ കുമിൾരോഗം വ്യാപകമായുണ്ട്.
പല തോട്ടങ്ങളിലും നേരത്തെ തന്നെ ടാപ്പിംഗ് നിർത്തി. കഠിനമായ ചൂടും പാലുത്പാദനം ഇല്ലാതാക്കി. കഴിഞ്ഞ മഴക്കാലം നീണ്ടുനിന്നതിനാൽ സീസണിന്റെ തുടക്കംമുതലേ ഉ
ത്പാദനം കുറവായിരുന്നു. ഒടുവിലായപ്പോൾ രോഗവും ഇലകൊഴിച്ചിലുമായി പിന്നെയും കർഷകർക്കു നഷ്ടംതന്നെ. റബർഷീറ്റുകളുടെ വരവിൽ 60 ശതമാനമെങ്കിലും കുറവുണ്ടായിട്ടുണ്ടെന്ന് പാലക്കുഴിക്കുതാഴെ കണച്ചിപരുതയിലെ റബർവ്യാപാരിയായ വിളക്കനാപ്പിള്ളി ബിജു പറഞ്ഞു. വില ഉയർന്നു നിൽക്കുന്നതിനാൽ എവിടെയും സ്റ്റോക്കുമില്ല. ലോക വിപണിയിലും റബർ വില ഉയർന്നു നിൽക്കുകയാണ്.
ബാങ്കോക്ക് വില ഇന്നലെ കിലോയ്ക്ക് 227 രൂപയായിരുന്നെന്ന് ബിജു പറഞ്ഞു. ദിവസം നാലോ അഞ്ചോ ലോഡ് ഷീറ്റ് കയറ്റിപ്പോയിരുന്നത് ഇപ്പോൾ ഒരു ലോഡാകാൻതന്നെ ദിവസങ്ങൾ കാത്തിരിക്കണമെന്ന് ബിജു പറഞ്ഞു.