കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി കേൾക്കാൻ മുൻ എംഎൽഎ പി.ടി. തോമസും സംവിധായകൻ ബാലചന്ദ്രകുമാറുമില്ല. കേസിൽ അന്വേഷണ ഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് എടുത്തവരാണ് ഇരുവരും.
നടനും സംവിധായകനുമായ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിംഗിനായി തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുംവഴിയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിനുശേഷം നടി രാത്രി സഹായം ചോദിച്ച് എത്തിയതും ലാലിന്റെ വീട്ടിൽ തന്നെയായിരുന്നു.
ലാൽ ഇക്കാര്യം നിർമാതാവ് ആന്റോ ജോസഫിനെ അറിയിച്ചു. ലാലിന്റെ വീട്ടിലേക്ക് ഇറങ്ങും മുമ്പ് തന്റെ ഫ്ലാറ്റിനടുത്ത് താമസിക്കുന്ന പി.ടി. തോമസിനെ ആന്റോ ജോസഫ് വിവരം അറിയിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
പി.ടി. ഉടൻ അതിജീവിതയെ നേരിട്ട് കാണുകയും വിവരം ചോദിച്ചറിഞ്ഞ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനെയും ഫോണിൽ വിളിച്ചു വിവരമറിയിക്കുകയും ചെയ്തു.
ഉടൻ ഒരു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പി.ടി. തോമസിന്റെ ഇടപെടൽ കേസിന്റെ ഗതി മാറ്റിമറിച്ചു.
കേസിന്റെ തുടക്കത്തിൽ ഗൂഢാലോചന സംബന്ധിച്ച് നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലായിരുന്നു. വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായി.
അദ്ദേഹത്തിന്റെ മൊഴികൾ ദിലീപിനെയും കൂട്ടരേയും പ്രതിക്കൂട്ടിലാക്കി. അതോടെ സാക്ഷിവിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ 15-ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്താരം പുനരാരംഭിച്ചത്.
Tags : Actress attack case