വിഴിഞ്ഞം: അടുത്ത മാസം അവസാനത്തോടെ കരമാർഗമുള്ള കണ്ടെയ്നർ നീക്കം ലക്ഷ്യം വച്ച് അദാനി ഗ്രൂപ്പ് അധികൃതർ. അതിനായി കോവളം - കാരോട് ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖ റോഡിന്റെ അവസാന ഘട്ടപ്പണികൾ ധൃതഗതിയിലാക്കി.
ബൈപ്പാസിൽ പ്രവേശിക്കുന്ന ഭാഗത്തെ നിരപ്പാക്കൽ, വീതികൂട്ടൽ ഉൾപ്പെടെയുള്ള പണികളാണ് വേഗത്തിലാക്കിയത്. ഇതോടെ ഒരു കണ്ടെയ്നർ കടന്നുപോകാൻ പാകത്തിലുള്ള ഒരു റോഡ് പൂർത്തിയായി കാണാൻ വിഴിഞ്ഞത്തുകാരുടെ നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനു വിരാമമാവുകയാണ്. എന്നാൽ അന്താരാഷ്ട്ര തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് അവകാശപ്പെടുന്നവർക്ക് ഒരു റോഡുനിർമിക്കാനുള്ള പണം പോലും അനുവദിക്കാനില്ലായിരുന്നു. സർക്കാർ നിർദേശത്തെ തുടർന്നു തുറമുഖ കവാടമായ മുല്ലൂർ കലുങ്ക്നട മുതൽ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ സംഗമിക്കുന്ന പ്രധാന റോഡ് നിർമാണം അദാനി ഗ്രൂപ്പിന് ഏറ്റെടുക്കേണ്ടിവന്നതായാണറിവ്.
വിഴിഞ്ഞം - കളിയിക്കാവിള റോഡിൽനിന്ന് ബൈപ്പാസ് വരെ നീളുന്ന 1.85 കിലോമീറ്റർ പ്രധാന റോഡ് നിർമാണത്തിനു തുടക്കത്തിൽ 30 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ വർഷങ്ങൾ നീണ്ടതും ഉദ്ദേശിച്ചതിനെക്കാൾ നിർമാണത്തിൽ മാറ്റം വന്നതും ചെലവ് ഇരട്ടിയായി വർധിച്ചു.
അധികൃതരുടെ പിടിപ്പു കേടുകാരണം ബൈപ്പാസിൽപ്രവേശിക്കുന്നതിനും കഷ്ടിച്ച് നൂറു മീറ്റർ വരെ അടുത്ത് നിർമിച്ച റോഡ് പണി നാലു വർഷത്തോളംസ്തംഭിച്ച് കിടന്നു. മുന്നോട്ട്പോകാനായി വേണ്ട ഭൂമി ഏറ്റെടുക്കൽ വൈകിയതും തിരിച്ചടിയായി. ഇടുങ്ങിയ സർവീസ് റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറി ബൈപ്പാസിൽ കണ്ടെയ്നറുകൾ പ്രവേശിക്കണമെങ്കിൽ റോഡിനു വീതി കൂട്ടണമായിരുന്നു.
ഇതിനു വേണ്ട തുച്ഛമായ ഭൂമി ഏറ്റെടുക്കൽ കഴിഞ്ഞുള്ള റോഡ് നിർമാണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. 2013-ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 2015 മുതൽ നിർമാണം തുടങ്ങിയെങ്കിലും പൂർണമാക്കാൻ കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളുടെ മാസങ്ങൾ നീണ്ട അതിജീവന സമരത്തിലെ അനിശ്ചിതത്വത്തിലും റോഡ് പണിക്ക് തടസമുണ്ടായില്ല. എന്നാൽ കടലിലെ നിർമാണ പ്രവർത്തനങ്ങൾ കണ്ട് ഊറ്റം കൊണ്ട സർക്കാർ കരയിലെ റോഡിന്റെകാര്യം മറന്നതും തിരിച്ചടിയായി.
കൂടാതെ തുറമുഖത്തിന്റെ മേൽനോട്ടച്ചുമതലയുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സിപോർട്ട് ലിമിറ്റഡ് (വിസിൽ) അധികൃതരും കരമാർഗമുള്ള തുറമുഖ വികസനം കണ്ടില്ലെന്നു നടിച്ചു. ട്രയൽ റണ്ണും ഉദ് ഘാടനവും കഴിഞ്ഞുള്ള ഒന്നരവർഷത്തിനിടയിൽ 560-ഓളം ചരക്കുകപ്പലുകൾ വഴിഞ്ഞത്ത് വന്നു പോയി. ഇതുവഴി പന്ത്രണ്ട് ലക്ഷത്തോളം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. എന്നാൽ കരമാർഗം ഒരെണ്ണം പോലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതിനു പാകത്തിൽ ഒരു റോഡ് വികസിപ്പിക്കാൻ സർക്കാരിനാകാത്തതാണ് പ്രധാന തിരിച്ചടിയായത്. റിംഗ് റോഡ്, തീരദേശ ബൈപാസ് എന്നിവയെല്ലാം അളവ് കഴിഞ്ഞ് നിർമാണവും കാത്ത് കിടക്കുകയാണ്.
പ്രമാണങ്ങൾ വാങ്ങി, നഷ്ടപരിഹാരം ഉടന് നൽകുമെന്നും പറഞ്ഞുള്ള പറ്റിക്കൽ ഇപ്പോഴും തുടരുകയാണ്. ഇതിനുപരി വിഴിഞ്ഞം -ബാലരാമപുരം റോഡ്, വിഴിഞ്ഞം-പള്ളിച്ചൽ റോഡ് ഉൾപ്പെടെ മേഖലയിലെ ചെറുതും വലുതുമായ റോഡുകളുടെ വികസന വാഗ്ദാനങ്ങളും കടലാസിൽ ഉറങ്ങുകയാണ്. ചരക്ക് ഗതാഗതത്തിനായി നിർമിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേയുടെ കാര്യത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കാൻ പോലും അധികൃതർ തയാറല്ല. ഇതൊന്നുംനടത്താതെയാണു വിഴിഞ്ഞം വികസന കുതിപ്പിൽ എന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ടവരുടെഇടവിട്ടുള്ള വരവ്.
Tags : Adani Group Local News Thiruvananthapuram Nattuvishesham