നിലന്പൂർ: വഴിക്കടവ്, മരുത വനമേഖലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് മുൻകരുതൽ നിർദേശങ്ങളുടെ ഭാഗമായി പരിശീലനം നൽകി. പരിശീലനത്തിന് നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ, വനം വകുപ്പിലെ വെറ്ററിനറി ഡോക്ടർ ശ്യാം എന്നിവർ നേതൃത്വം നൽകി. വഴിക്കടവ് വനം റേഞ്ച് പരിധിയിലെ നെല്ലിക്കുത്ത്, പോത്തുകല്ല് വനം സ്റ്റേഷനുകളിലെ മുഴുവൻ ജീവനക്കാർക്കുമാണ് പരിശീലനം നൽകിയത്.
പന്നിപ്പനിയുടെ ചരിത്രവും ഇന്ത്യയിലും കേരളത്തിലും രോഗം വ്യാപിച്ച കാലങ്ങളും മറ്റും ജീവനക്കാർക്ക് വിവരിച്ചു. തുടർന്ന് വനത്തിനകത്ത് ഫീൽഡ് ജോലിക്ക് പോകുന്പോഴും ചത്ത കാട്ടുപന്നിയെ കൈകാര്യം ചെയ്യുന്പോഴും കൈയുറകളും കാലുറകളും ഉപയോഗിക്കേണ്ടതിന്റെ സാഹചര്യങ്ങളും വിവരിച്ചു. ജഢങ്ങൾ കൈകാര്യം ചെയ്യുന്പോൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
2020 ലാണ് ഇന്ത്യയിൽ ആദ്യമായി പന്നിപ്പനി കണ്ടെത്തിയത്. 2022 ൽ ഇത് കേരളത്തിലും കണ്ടു തുടങ്ങി. രോഗകാരികൾ ഡിഎൻഎ വൈറസ് ആയതിനാൽ മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരില്ല. എന്നാൽ പന്നികളിൽ നിന്ന് മറ്റു പന്നികളിലേക്ക് വ്യാപിക്കും. വ്യാപകമായി രോഗവ്യാപനമുണ്ടായാൽഅത് പ്രകൃതിയുടെ താളം തെറ്റിക്കും.
എല്ലാ മേഖലകളിലും കാട്ടുപന്നികൾ എത്തുന്നതിനാൽ കാട്ടുപന്നികളിൽ നിന്ന് നാട്ടിൽ വളർത്തുന്ന പന്നികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത ഏറെയുള്ളതായി പറയുന്നു. അതിനാൽ പന്നി ഫാം നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ഡിഎഫ്ഒ പറഞ്ഞു. കണ്ണൂർ ആറളത്തും തൃശൂരിലുള്ള സർക്കാർ പന്നി ഫാമുകളിലും കഴിഞ്ഞ സെപ്തംബർ,ഒക്ടോബർ മാസങ്ങളിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.
ആഫ്രിക്കൻ പന്നിപ്പനിക്ക് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ രോഗം വന്നാൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. ആഭ്യന്തര പന്നിഫാമുകളിൽ രോഗമെത്തിയാൽ അവ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളുണ്ടാകില്ല.
Tags : local nattuvishesham wild boars