കണ്ണൂർ പൈതൃകോത്സവത്തിന്റെ സമാപന സമ്മേളനം ടൗൺ സ്ക്വയറിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: എകെജിയുടെ സ്മൃതി മ്യൂസിയം അടുത്തമാസം തന്നെ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ടൗൺ സ്ക്വയറിൽ കണ്ണൂർ പൈതൃകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പയ്യാമ്പലത്ത് മുരുക്കഞ്ചേരി കേളു സ്മൃതി മണ്ഡപത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കും. കടന്നപ്പള്ളി തെയ്യം മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. സിഎസ്ഐ പള്ളി യോട് ചേർന്നുള്ള സെമിത്തേരിയുടെ പൈതൃക പ്രാധാന്യം പരിഗണിച്ച് അത് സംരക്ഷിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പൈതൃകവും ചരിത്രവുമെല്ലാം ഗൃഹാതുരത്വം ഉണ്ടാക്കുന്ന ആശയങ്ങളാണെങ്കിലും അത് വേണ്ട രൂപത്തിൽ ഉൾക്കൊള്ളാൻ നാം തയാറാകുന്നില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരൻ ഡോ. പി.ജെ. വിൻസെന്റ് പറഞ്ഞു. നിരന്തരമായ നവീകരണങ്ങൾക്ക് വിധേയമാക്കേണ്ട ഒന്നാണ് പൈതൃകം. പൂർണമായും ഒഴിവാക്കേ ണ്ടവയും സമ്പൂർണമായും സ്വീകരിക്കേണ്ടുന്നതുമായ പൈതൃകങ്ങളുമുണ്ടെന്നും വിൻസെന്റ് പറഞ്ഞു.
കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ചരിത്ര പ്രബന്ധങ്ങളുടെ സംഗ്രഹം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര പ്രകാശനം ചെയ്തു. കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ. പി.ജെ. വിൻസെന്റ്പുസ്തകം ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശൗര്യചക്ര പി.വി. മനേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി.എസ്. പ്രിയരാജൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ള്യേരിയും ചേർന്ന് അവതരിപ്പിച്ച 'ദ്വയ-രാഗതാള വിസ്മയവും അരങ്ങേറി.
Tags : AKG Memorial nattuvishasham local news