കാസര്‍ഗോഡ്: എല്ലാ യോഗ്യരായ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
ഡിസംബര്‍ 11നു നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടര്‍. തെരഞ്ഞെടുപ്പിന് ജില്ല സജ്ജമാണ്. ഇന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പവടുവിക്കും. 21 വരെ നാമനിര്‍ദേശപത്രിക സ്വീകരിക്കും. 22നു നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 24നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയാണ്. ഡിസംബര്‍ 11നാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 13നു വോട്ടെണ്ണും.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പ് ആദ്യഘട്ട പരിശീലനം നല്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് കമ്മിറ്റിയും മാതൃകാ പെരുമാറ്റച്ചട്ടം മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ആദ്യഘട്ട പരിശോധന കഴിഞ്ഞു, വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 1370 ബൂത്തുകള്‍ ഉണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പെട്രോളിംഗ് ഉണ്ടാകും.
78.48 ശതമാനം എന്യൂമറേഷന് ഫോറം വിതരണം നടത്തി ജില്ല സംസ്ഥാനത്ത് ഫോം വിതരണത്തില്‍ മുന്നിലാണ് മലയോര മേഖലകള്‍ ഉള്‍പ്പെടെ എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലകളിലെ എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്പെഷല്‍ ടീമിനെ നിയമിക്കും. മലയാളത്തിലുള്ള എന്യുമറേഷന് ഫോമുകള്‍ കന്നഡയില്‍ പൂരിപ്പിച്ചാലും സ്വീകരിക്കപ്പെടുമെന്നും വരണാധികാരികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ബിഎല്‍ഒമാരുടെ ജോലിയെ ബാധിക്കാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പ്ലാസ്റ്റിക്ക്, പോളിസ്റ്റര്‍ പടിക്കു പുറത്ത്
തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) പാലിച്ച് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതുമുതല്‍ വോട്ടെണ്ണല്‍ പൂർത്തിയാകുന്നതുവരെ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നു നിര്‍ദേശിച്ചു.
ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ബോര്‍ഡുകളും പോസ്റ്ററുകളും നൂറുശതമാനം കോട്ടണ്‍ തുണിയിലും റീസൈക്ലിംഗ് സാധ്യമാകുന്ന പോളി എത്തിലിന്‍ പേപ്പറിലും മാത്രമേ തയാറാക്കാവൂ. പോളിസ്റ്റര്‍ കൊടികള്‍, പ്ലാസ്റ്റിക്, പോളിസ്റ്റര്‍ തോരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍, യോഗങ്ങള്‍, റാലികള്‍ തുടങ്ങിയവയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. വോട്ടെടുപ്പിന് ശേഷം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാലിന്യം ഹരിതകര്‍മസേന മുഖാന്തിരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ആവശ്യമായ എല്ലാ സ്ഥലങ്ങളിലും മാലിന്യം തരംതിരിക്കുന്നതിന് മതിയായ ബിന്നുകള്‍ ഒരുക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറില്‍ വിവരം അറിയിക്കാവുന്നതാണ്.
പ്രചാരണം പരിശോധിക്കാന്‍ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി.
ജില്ലാ തലത്തില്‍ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടര്‍, സബ് കളക്ടര്‍, ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ഒരു സ്ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍, ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു സ്ക്വാഡും രൂപീകരിക്കാനാണ് നിര്‍ദ്ദേശം.
നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗങ്ങള്‍ മീറ്റിംഗുകള്‍, മറ്റു സാമൂഹ്യമാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണപരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും.
നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
പ്ലാസ്റ്റിക്, ഫ്ലക്സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ്പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും സ്ക്വാഡ് പരിശോധിക്കുകയും ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
നിയമപരമല്ലാത്ത പ്രചാരണപരിപാടികള്‍ ഉടന്‍ നിര്‍ത്തിവയ്പ്പിക്കും. അനധികൃതമായോ നിയമപരമല്ലാതയോ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. അനധികൃതമായതും അനുവദനീയ രീതിയിലല്ലാത്തതുമായ മൈക്ക് അനൗണ്‍സ്മെന്റുകള്‍ നിര്‍ത്തിവയ്പ്പിക്കുന്നതാണ്.
അനുമതിയില്ലാതെയും പൊതുവഴി കൈയേറിയു കാല്‍നടയാത്രക്കാര്‍ക്കും. വാഹനങ്ങള്‍ കടന്നുപോകുന്നതിനും തടസമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെടും.
എടുത്തുമാറ്റുന്നില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അവ എടുത്തുമാറ്റി നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കും. നിയമപരമല്ലാത്ത പ്രചാരണപരിപാടികളും, അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ കമാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിച്ചവയ്ക്കെതിരേ പൊതുജനം അറിയിക്കുന്ന പരാതികളും സ്ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.
ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല.
അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്ടിന്റെ 121-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145-ാംവകുപ്പ്). ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. മോസ്കുകള്‍, ക്ഷേത്രങ്ങള്‍, പള്ളികകള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാർഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹികബഹിഷ്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത് (കേരളപഞ്ചായത്ത് രാജ് 120-ാംവകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 144-ാംവകുപ്പ്).
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതുവരെ പെരുമാറ്റച്ചട്ടം തുടരും.
ജില്ലാ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 18 ഡിവിഷനുകളില്‍ ഒമ്പതിടത്താണ് സിപിഎം മത്സരിക്കുന്നത്. മുഴുവന്‍ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ്. ഡിവിഷനുകളും സ്ഥാനാര്‍ഥികളും: കുറ്റിക്കോല്‍-സാബു ഏബ്രഹാം, കയ്യൂര്‍-ഒക്ലാവ് കൃഷ്ണന്, പുത്തിഗെ-കെ.എ. മുഹമ്മദ് ഹനീഫ്, ചെറുവത്തൂര്‍-ഡോ. സെറീന സലാം, മടിക്കൈ-കെ. സബീഷ്,കുമ്പള-കെ.ബി. യൂസഫ്, ദേലംപാടി-ഒ. വത്സല, ബേക്കല്‍-ടി.വി. രാധിക, ചെങ്കള-സഹര്‍ബാനു സാഗര്‍. മറ്റു ഡിവിഷനുകളില്‍ മൂന്നിടത്ത് സിപിഐ മത്സരിക്കും.
പെരിയ, ബദിയഡുക്ക, കുഞ്ചത്തൂര്‍ ഡിവിഷനുകളിലാണ് സിപിഐ മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്-എമ്മിന് ഇത്തവണ രണ്ടു സീറ്റുകളുണ്ട്. കള്ളാര്‍, ചിറ്റാരിക്കാല്‍ ഡിവിഷനുകളിലാണ് കേരള കോണ്‍ഗ്രസ് ജനവിധി തേടുക. ഐഎന്‍എലിന് ഉദുമ, സിവില്‍ സ്റ്റേഷന് ഡിവിഷനുകളും ജനതാദളിന് പിലിക്കോട് ഡിവിഷനുമാണ് അനുവദിച്ചിരിക്കുന്നത്. എന്‍സിപിക്ക് മഞ്ചേശ്വരം ഡിവിഷന് അനുവദിച്ചെങ്കിലും ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് പറഞ്ഞ് അവര്‍ അതു നിഷേധിച്ചു.
ഈ സീറ്റ് ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഉദുമയ്ക്കു പകരം കൂടുതല്‍ ജയസാധ്യതയുള്ള ബേക്കല്‍ ഡിവിഷന് വേണമെന്ന് ഐഎന്‍എല്‍ വാശിപിടിച്ചതോടെ ബുധനാഴ്ച നടന്ന സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ച രാത്രി ഏറെ വൈകിയിരുന്നു. ഒടുവില്‍ ജയസാധ്യതയുള്ള ബ്ലോക്ക് ഡിവിഷന് നല്‍കാമെന്ന ധാരണയിലാണ് ഐഎന്‍എല്‍ നേതൃത്വം വഴങ്ങിയത്.
കള്ളാർ പഞ്ചായത്ത്എൽഡിഎഫ് സ്ഥാനാർഥികൾ
രാജപുരം: കള്ളാർ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് 1. കുടുംബൂർ- പ്രസാദ്, 2. ആടകം- ലീല മോഹനൻ, 3. ചെടിക്കുണ്ട് - മിനി രാഘവൻ, 4. പൂക്കയം - മിനി ഫിലിപ്പ്, 5. കോളിച്ചാൽ - എ.ജെ. ആൻഡ്രൂസ്, 6. മാലക്കല്ല് - ചന്ദ്രവതി ബാലൻ, 7. ചെറുപനത്തടി - അബ്ദുൾ മജീദ്, 8. കള്ളാർ- ബേബി രാഘവൻ, 9. വണ്ണാത്തിക്കാനം - എ.കെ. രാജേന്ദ്രൻ, 10. രാജപുരം - കെ.ജെ. ഷൈജിൻ, 11. കരിന്ത്രങ്കല്ല് - ജി. ശിവദാസൻ, 12. പൂടംകല്ല് - വി.ജി. രമണി, 13. ചേറ്റുകല്ല് - റീജ സജി, 14. കൊട്ടോടി- ബി. ശോഭ, 15. മഞ്ഞങ്ങാനം - ഫൗസിയ അഷിഫിന എന്നിവരാണ് സ്ഥാനാർഥികൾ. കൺവൻഷൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
എ.രാഘവൻ അധ്യക്ഷത വഹിച്ചു. ഷാലു മാത്യു, എം. കുമാരൻ, ഷിനോജ് ചാക്കോ, പി.കെ. രാമചന്ദ്രൻ, ടി.കെ. നാരായണൻ, ജോഷി ജോർജ്, ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ സ്ഥാനാർഥി റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് കള്ളാർ, കോടോം ഡിവിഷനുകളിലെ സ്ഥാനാർഥികളായ അംബിക സുനിൽ, സിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Tags : local nattuvishesham Collector