ചാത്തന്നൂർ:എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തി സർവീസ് തുടരുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ വികസന സമിതി ജി.എസ്.ജയലാൽ എംഎൽഎയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രിക്കു നിവേദനം നൽകി.
കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.ദിലീപ് കുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരി, വൈസ് പ്രസിഡന്റ് കവിതാ ദേവി. വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ, കൺവീനർ ജി.പി.രാജേഷ്, അനസ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. ചാത്തന്നൂരിലേക്ക് എത്തേണ്ട സ്വകാര്യ ബസുകൾ ചാത്തന്നൂരിന് ഒരു കിലോമീറ്റർ അകലെയുള്ള തിരുമുക്കിൽ നിന്നും തിരിഞ്ഞു പോകുകയാണ് ചെയ്യുന്നത്.
ഇതു ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ചാത്തന്നൂരിൽ എത്തേണ്ടവർ തിരുമുക്കിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി ചാത്തന്നൂരിൽ എത്തേണ്ടി വരുന്നുവെന്നു മാത്രമല്ല തിരികെ പോകേണ്ട വരും ഇതേ മാർഗം അവലംബിക്കേണ്ടി വരികയാണ്. ചാത്തന്നൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തേണ്ട വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നു പരാതിയിൽ പറയുന്നു.
ചാത്തന്നൂർ വികസന സമിതി ഈ വിഷയത്തിൽ ഇതിന് മുമ്പ് തന്നെ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയുണ്ടായി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ്റ്റാൻഡിൽ എല്ലാ സ്വകാര്യ ബസുകളും എത്തിച്ചേരണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം പാസാക്കി ബന്ധപ്പെട്ട അധികാരികൾക്കു നൽകുകയും ചെയ്തിരുന്നു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചിട്ടുള്ള പ്രൈവറ്റ് ബസ്റ്റാൻഡിൽ സ്വകാര്യ ബസുകൾ ഇപ്പോഴും എത്തിച്ചേരുന്നില്ല. ചാത്തന്നൂർ പട്ടണത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ അടിസ്ഥാന ആവശ്യം എന്ന നിലയിൽ എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തി സർവീസ് തുടരുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.
Tags : Local News Nattuvishesham Kollam