തട്ടിയേക്കലിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിക്കുന്നു.
പൂക്കോട്ടുംപാടം: അമരന്പലം തട്ടിയേക്കൽ മേഖലയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടാൻ ഉൗർജിതശ്രമം. ഇതിന്റെ ഭാഗമായി വനംവകുപ്പ് അധികൃതർ ആടുകൾ കൊല്ലപ്പെട്ട സ്ഥലത്ത് കൂട് സ്ഥാപിച്ചു. ഇവിടെ നിരീക്ഷണ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാഷണൽ ടൈഗർ കണ്‍സർവേറ്റർ അഥോറിറ്റി കൂട് സ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു.
പ്രദേശവാസികൾ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതി ചേർന്ന് സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തി.
അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ വിവരമറിയിക്കണമെന്ന് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ടി. മുബഷീർ അറിയിച്ചു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്എഫ്ഒമാരായ എ.കെ. വിനോദ്, മുഹമ്മദ് അൽത്താഫ്, വി.എസ്. അച്യുതൻ, കെ. മനോജ്, ബിഎഫ്എ ഒ. അമൽ വിജയൻ അമരന്പലം ആർആർടി അംഗങ്ങൾ, വനംവാച്ചർമാർ എന്നിവരാണ് കൂടി സ്ഥാപിച്ചത്.
Tags : Local News Nattuvishesham Malappuram