കൽപ്പറ്റ: വയനാട്ടിലെ കൽപ്പറ്റയ്ക്കടുത്ത് അന്പിലേരിയിൽ നിർമാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം 27ന് രാവിലെ 10ന് കായിക-യുവജനകാര്യ മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിക്കും.
മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്സണ്‍ എസ്. സൗമ്യ, സ്പോർട്സ് കൗണ്‍സിൽ സംസ്ഥാന സമിതിയംഗം എം. മധു, ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി എന്നിവർ വാർത്താസസമ്മളനത്തിൽ അറിയിച്ചതാണ് വിവരം.
അന്പിലേരിയിൽ നഗരസഭ വിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോർട്സ് കൗണ്‍സിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിൽ കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. 2019ൽ അന്നത്തെ കായികമന്ത്രി ഇ.പി. ജയരാജനാണ് ഇൻഡോർ സ്റ്റേഡിയത്തിന് ശിലയിട്ടത്.
110 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയം. ഒരേസമയം 13 കായിക ഇനങ്ങളുടെ പരിശീലനത്തിനും മത്സരത്തിനും സൗകര്യമുണ്ട്. രണ്ട് സ്വിമ്മിംഗ് പൂൾ സ്റ്റേഡിയത്തിന്റെ ഭാഗമാണ്. ഇതിൽ ഒന്ന് 90 മീറ്റർ നീളത്തിൽ അന്താരാഷ്ട നിലവാരത്തിൽ തയാറാക്കിയതാണ്. പ്രാക്ടീസിംഗ് പൂളാണ് രണ്ടാമത്തേത്. മലബാറിൽ രണ്ട് സ്വിമ്മിംഗ് പൂൾ ഉള്ള ഏക ഇൻഡോർ സ്റ്റേഡിയമാണ് അന്പിലേരിയിലേത്.
പൂളുകളുടെ ഉദ്ഘാടനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. കായിക വികസന രംഗത്ത് വയനാടിന് മറ്റൊരു മുതൽക്കൂട്ടാണ് ഇൻഡോർ സ്റ്റേഡിയമെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിന് ഏകദേശം ഒന്നര കിലോമീറ്റർ മാറിയാണ് മരവയൽ ജില്ലാ സ്റ്റേഡിയം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രനും നഗരസഭ മുൻ ചെയർമാൻ എ.പി. ഹമീദും ജില്ലാ സ്പോർട്സ് കൗണ്‍സിൽ മുൻ ഭാരവാഹികളും മുൻകൈയെടുത്ത് നടത്തിയ പ്രവർത്തനങ്ങളാണ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന് വഴിയൊരുക്കിയത്. വൈത്തിരിയിൽ കായികാധ്യാപകനായിരുന്ന ഓംകാരനാഥന്റെ പേരാണ് സ്റ്റേഡിയത്തിന് നൽകിയത്.
Tags : nattu vishesham Ampileri Indoor