ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് ഡോഗ് സ്ക്വാഡ് മുട്ടം ജില്ലാ കോടതി പരിസരത്ത് വാച്ച് കച്ചവടത്തിനെത്തിയയാളുടെ സഞ്ചി പരിശോധിക്കുന്നു.
തൊടുപുഴ: ജില്ലയില്‍ ആശങ്ക പരത്തി വ്യാജ ബോംബു ഭീഷണി. ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിക്കും മുല്ലപ്പെരിയാര്‍ ഡാമിനുമാണ് വ്യാജ ബോംബ് ഭീഷണിയെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സമീര്‍ കുസുബ എന്ന പേരിലുള്ള വ്യാജ ഇ-മെയില്‍ വിലാസത്തില്നിന്നുവ്യാജ ബോംബു ഭീഷണിയെത്തിയത്. വിവരമറിഞ്ഞ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തി.
കളക്ടറേറ്റില്‍ ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
ഡോഗ് സ്ക്വാഡില്‍നിന്നു ബോംബ് കണ്ടെത്താന്‍ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായ്ക്കളെ ഉപയോഗിച്ചും ഇവിടെ പരിശോധന നടത്തി. പോലീസ്, ഡിവൈഎസ്പിയുടെ സ്ട്രൈക്കര്‍ ഫോഴ്സ്, അഗ്നിരക്ഷാസേന തുടങ്ങി വിവിധ സേനാ വിഭാഗങ്ങളെത്തി മുഴുവന്‍ സ്ഥലങ്ങളും പരിശോധിച്ചാണ് ഭീഷണി സന്ദേശം വ്യാജമെന്ന് ഉറപ്പാക്കിയത്.
സന്ദര്‍ശകരുടെ ഉള്‍പ്പെടെ ബാഗുകളും പോലീസ് പരിശോധിച്ചു. പരിശോധനയെത്തുടര്‍ന്ന് ഏതാനും സമയം കളക്ടറേറ്റിന്റെയും കോടതികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു.
വിദേശത്തുനിന്നാണ് വ്യാജ സന്ദേശമെത്തിയതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏതാനും ദിവസം മുമ്പും ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. ചാവേര്‍ ബോംബ് ഭീഷണിയാണ് ഇ-മെയിലൂടെ ലഭിച്ചത്. തമിഴ് ലിബറേഷന്‍ ഓര്ഗനൈസേഷന് (ടിഎല്‍ഒ) എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്.
ശ്രീലങ്കന്‍ ഈസ്റ്റര്‍ മോഡല്‍ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ഉള്ളടക്കം. തുടര്‍ന്ന് ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും സഹായത്തോടെ വിശദമായ പരിശോധന നടത്തി സന്ദേശം വ്യാജമെന്നുറപ്പാക്കുകയായിരുന്നു.
Tags : bomb threat nattuvishesham local news