വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മീൻ പിടിത്ത ട്രോളർ ബോട്ട് എത്തി. അന്യ സംസ്ഥാന തൊഴിലാളികൾ മാത്രം ജീവനക്കാരായുള്ള ബോട്ടിനെ തടഞ്ഞു നിർത്തി പരിശോധന നടത്താൻ അധികൃതർ ശ്രമിക്കുന്നതിനിടയിൽ കണ്ണുവെട്ടിച്ച് ഉൾക്കടലിലേക്ക് പോയി. പിൻതുടർന്നെത്തിയ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബോട്ടിനെ സാഹസികമായി പിടികൂടി. കരയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ജീവൻ രക്ഷാ സംവിധാനം പോലുമില്ലാതെ അനധികൃത ലൈറ്റ് ഫിഷിംഗിനെത്തിയ സംഘമെന്നു കണ്ടെത്തി.
ഡൽഹിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി കടൽ പട്രോളിംഗ് അധികൃതർ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ട്രോളറുകൾ ഇല്ലാത്ത വിഴിഞ്ഞത്ത് തുറമുഖത്തിന് സമീപത്തെ തീരക്കടലിൽ ബോട്ട് കണ്ടെത്തിയത്. ഫിഷറീസ് അസി. ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ സംഘം രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ബോട്ടിൽ കയറ്റാതിരിക്കാൻ ശ്രമം നടത്തി.
13 ജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട്ടുകാരും ഉത്തരേന്ത്യക്കാരുമായത് സംശയത്തിനിടവരുത്തി. ഉദ്യോഗസ്ഥർക്ക് ഉള്ളിൽ കയറാൻ ബോട്ട് അടുപ്പിക്കാത്ത സംഘം ഉൾക്കടലിലേ ക്ക് ഓടിച്ച് പോകാൻ ശ്രമിച്ചു. പട്രോൾബോട്ടിൽ പിന്തുടന്ന അധികൃതർ തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു.
അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷിഹാസ്, സി.പി. ഒ റ്റിജു, ലൈഫ് ഗാർഡുമാരായ കൃഷ്ണൻ, ജോണി, ഡേവിഡ്സൺ ആന്റണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനക്കിറങ്ങിയത്.