കട്ടപ്പന: തൊണ്ടിമുതല്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തേ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതാണ്. കേസില്‍ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത്.
ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന് പിടിയിലായ വിദേശിയെ രക്ഷിക്കുന്നതിനുവേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് കേസ്. അത്രയും ഗുരുതരമായ കേസിലെ പ്രതിയായ ആളെയാണ് പിണറായി വിജയന് മന്ത്രിയാക്കിയത്.
ഇതിനെതിരേ പ്രതിപക്ഷം നിലപാടെടുത്തിട്ടും രണ്ടര വര്‍ഷക്കാലം അയാളെ പിണറായി വിജയന് മന്ത്രിയായി കൊണ്ടുനടന്നു.
പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതുകൊണ്ടു മാത്രമാണ് തെളിവ് നശിപ്പിച്ചതിനു പിന്നീട് കേസെടുത്തത്. പ്രതികളെ സംരക്ഷിക്കല്‍ തന്നെയാണ് എൽഡിഎഫും സിപിഎമ്മും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളെ സിപിഎം ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
കുത്തിത്തിരിപ്പിന് ഇപ്പോള്‍ സാധ്യത എല്‍ഡിഎഫിൽ
നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് യുഡിഎഫിലെ ഒരു ഘടകകക്ഷികളുമായും ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസിനേക്കാള്‍ കുത്തിത്തിരിപ്പിന് ഇപ്പോള്‍ സാധ്യത എല്‍ഡിഎഫിലാണ്. ഒരു വശത്ത് ടീം യുഡിഎഫ് നില്ക്കുമ്പോള് മറുവശത്ത് ശിഥിലമായ എല്‍ഡിഎഫാണ്. ചതിയന്‍ ചന്തുവും പിഎം ശ്രീയുമൊക്കെ എല്‍ഡിഎഫിലാണ്.
അടുത്ത തെരഞ്ഞെടുപ്പുവരെ എല്ലാ ദിവസവും വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തണമെന്നും ഇതുപോലെതന്നെ പിണറായി വിജയനെ സംരക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നു വി.ഡി. സതീശൻ.
തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി മകൻ പ്രവർത്തിച്ചതുകൊണ്ട് മാതാവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ട സംഭവം സിപിഎം എത്രത്തോളം അധഃപതിച്ചു എന്നതാണ് വ്യക്തമാക്കുന്നത്. ആ കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്യും.
അടിമാലി മണ്ണിടിച്ചിലിൽ ദുരന്തം അനുഭവിക്കുന്ന സന്ധ്യയുടെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സർക്കാരിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്വം ഉണ്ടായാൽ ആ കുടുംബത്തെ സഹായിക്കുന്നതിനുള്ള നടപടികൾ തങ്ങൾ നടത്തും.