ആറന്മുളയിൽ ഇലക്ട്രോണിക്സ് പാർക്കിനായി നിർദേശിക്കപ്പെട്ട ഭൂമി.
പത്തനംതിട്ട: ആറന്മുളയിലെ നിർദിഷ്ട ഇലക്ട്രോണിക്സ് പാർക്ക് പദ്ധതിയിൽനിന്നു സർക്കാർ പിൻവാങ്ങിയത് വിവാദം ഭയന്ന്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്ത പദ്ധതി നേരത്തേ വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ട ഭൂമിയിലായിരുന്നു. വിമാനത്താവളം നിർമാണത്തിനായി രൂപീകൃതമായ കന്പനിയുടെ ഉടമകൾതന്നെയാണ് ഇലക്ട്രോണിക്സ് പാർക്ക് പദ്ധതിക്കു പിന്നിലെന്നും കണ്ടതോടെയാണ് സർക്കർ പിൻമാറ്റം.
വിപുലമായ ഇലക്ട്രോണിക്സ് വ്യവസായത്തിനായി നിർദിഷ്ട സ്ഥലം ഉപയോഗപ്പെടുത്തുന്നതിലേക്കുള്ള പദ്ധതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ പരിഗണനയ്ക്ക് ആദ്യം എത്തിയത്. കേന്ദ്രസർക്കാർ പദ്ധതിയെ പിന്തുണയ്ക്കുമെന്നായതോടെയാണ് സംസ്ഥാന സർക്കാരിലേക്ക് അനുമതിക്കുള്ള അപേക്ഷ നൽകിയത്. പദ്ധതി സംബന്ധിച്ച് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കളക്ടറുടെ റിപ്പോർട്ട് പദ്ധതിക്ക് അനുകൂലമായിരുന്നില്ല.
ആറന്മുളയിലെ നിർദിഷ്ട ഭൂമിയെ സംബന്ധിച്ച തർക്കം ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യവും പരിസ്ഥിതി പ്രശ്നങ്ങളും ഉയരുമെന്ന് കളക്ടർ റിപ്പോർട്ടിൽ സൂചന നൽകിയിരുന്നു. വിമാനത്താവളം നിർമിക്കാൻ പദ്ധതി തയാറാക്കിയ കെജിഎസ് ഗ്രൂപ്പുതന്നെയാണ് ഇലക്ട്രോണിക്സ് പാർക്ക് പദ്ധതിക്കു പിന്നിലെന്നു വന്നാൽ വിവാദം ഉയരാനുള്ള സാധ്യതയും സർക്കാർ മുന്നിൽകണ്ടു.
പദ്ധതിയെ സംബന്ധിച്ച പ്രാഥമികാലോചന ഉണ്ടായപ്പോൾത്തന്നെ ചില പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പുകൂടി അടുത്തുവരുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്കു താത്പര്യമില്ലാതെ സർക്കാരും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് സൂചന. സിപിഐ നേരത്തേതന്നെ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റവന്യുവകുപ്പ് അനുമതിയും ഇതോടെ ബുദ്ധിമുട്ടായി.
അപേക്ഷ നൽകിയത് ടോഫൽ കമ്പനി
ഇലക്ട്രോണിക്സ് പാർക്ക് തുടങ്ങുന്നതിലേക്ക് രണ്ടുവർഷം മുന്പാണ് സർക്കാരിന് അപേക്ഷ ലഭിച്ചത്. ടോഫൽ എന്ന പേരിലുള്ള കന്പനിയാണ് അപേക്ഷ നൽകിയത്. വ്യോമയാന രംഗത്തുനിന്നു കെജിഎസ് ഗ്രൂപ്പ് പിൻമാറിയതായും നിലവിൽ ഇലക്ട്രോണിക്സ് വ്യവസായ മേഖലയിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.
തണ്ണീർത്തടങ്ങളും നെൽവയലുകളും അടങ്ങിയ പ്രദേശത്ത് വ്യവസായം തുടങ്ങാൻ സർക്കാരിന്റെ വ്യവസായ നയത്തിൽത്തന്നെ ഇളവുകൾ ആവശ്യമാണ്. ഒരേക്കർ സ്ഥലത്ത് 10 കോടി രൂപ നിക്ഷേപവും നിരവധിപ്പേർക്കു തൊഴിലും നൽകുന്ന പദ്ധതിയാണെങ്കിൽ സർക്കാരിനു പരിശോധിച്ചശേഷം വയലും തണ്ണീർത്തടവും നികത്തുന്നതിൽ ഇളവു നൽകാമെന്നാണ് വ്യവസ്ഥ.
122.52 ഹെക്ടർ ഭൂമിയിലാണ് പദ്ധതി തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നത്. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഭൂമിയിൽ 80 ശതമാനവും വയലാണെന്നാണ് കണ്ടെത്തൽ. ഇതിൽ 21.6 ഹെക്ടർ മാത്രമാണ് കരഭൂമി. നേരത്തേ വിമാനത്താവളത്തിനുവേണ്ടി നികത്തിയെടുത്ത ഭൂമി ഉൾപ്പെടെയാണിത്.
ബാക്കി സ്ഥലം വയലായതിനാൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കളക്ടർ റിപ്പോർട്ട് നല്കിയിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതികൾ മാത്രം ആസൂത്രണം ചെയ്യാവുന്ന പ്രദേശമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.