നെടുമുടി പാലത്തിലെ പുതിയതും പഴയതുമായ കൈവരികൾ.
ചമ്പക്കുളം: പുനർനിർമിച്ച എസിറോഡിലെ പ്രധാന പാലങ്ങളുടെ കൈവരികൾ സുരക്ഷിതമല്ലെന്ന് ആക്ഷേപം. എസി റോഡിൽ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് നദികൾക്ക് കുറുകെ വലിയ പാലങ്ങൾ നിർമിച്ചിരിക്കുന്നത്. റോഡിന്റെ പുനർനിർമാണത്തോടെ ഈ പാലങ്ങളുടെ വീതി കൂട്ടുന്നതിനായി നിലവിലുണ്ടായിരുന്ന പാലങ്ങൾക്ക് സമാന്തരമായി ഒരോ പാലം കൂടി നിർമിക്കുകയായിരുന്നു. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിർമാണം പൂർത്തിയായി. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം അന്ത്യഘട്ടത്തിലുമാണ്.
ഈ പാലങ്ങൾ നിർമിച്ചപ്പോൾ പുതിയ പാലത്തോട് ചേർന്ന് ഉയരത്തിൽ കൈവരികളും നിർമിച്ചു. നിലവിലുണ്ടായിരുന്ന പാലങ്ങളിലും വശങ്ങളിൽ ഒരടിയോളം ഉയരത്തിൽ നടപ്പാത നിർമിച്ചു. പുതുതായി പഴയ പാലത്തിൽ നടപ്പാത നിർമിച്ചപ്പോൾ നിലവിലിരുന്ന കൈവരിയുടെ ഉയരം രണ്ടടി പോലും ഇല്ലാത്ത അവസ്ഥയാണ്. പാലങ്ങളിൽ കൈവരി സ്ഥാപിക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷ ഒരുക്കുന്നതിനാണ്.
എന്നാൽ, നിലവിൽ രണ്ടടി പോലും ഉയരമില്ലാത്ത പഴയ പാലങ്ങളിലെ കൈവരികൾ അപകടം വിളിച്ചു വരുത്തുന്നതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രികരാണ് ദിവസേന പാലങ്ങളിലെ നടവഴി ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. അല്പം അശ്രദ്ധ കാൽ നടയാത്രക്കാരെ ആഴമുള്ള നദിയിലേക്ക് വീഴിക്കാം എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പാലത്തിന്റെ കൈവരികൾ അന്നത്തെ വ്യവസ്ഥക്കനുസൃതമായി നിർമിച്ചവയായിരുന്നു.
എന്നാൽ, ഇന്ന് പാലങ്ങളുടെ കൈവരികൾ കൂടുതൽ ഉയരത്തിൽ നിർമിക്കുന്ന രീതിയാണുള്ളത്. കൈവരികൾ ഉയർത്താതെ ഈ പാലങ്ങളിൽ വശങ്ങളിൽ നടപ്പാത ഉയർത്തി നിർമിച്ചതോടുകൂടി വലിയ അപകടസാധ്യതയാണ് നിലനിൽക്കുന്നത്. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലെ പഴയകൈവരികൾ ഉയർത്തി നിർമിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.