വീട്ടുകാർ നാഷണൽ സൈബർ ക്രൈമിന് പരാതി നൽകും
വൈപ്പിൻ: എളങ്കുന്നപ്പുഴ ബീച്ചിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ഞാറക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറിനെ (17) കാണാതാകുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതനായ ഒരാളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിമിന്റെ സാധ്യത തള്ളിയ ബന്ധുക്കൾ മറ്റെന്തോ കാരണങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്.
കളമശേരി പോളിടെക്നിക് വിദ്യാർഥിയായിരുന്ന അർജുൻ കുമാറിന്റെ സ്കൂൾ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നല്ലപോലെ കൈകാര്യം ചെയ്തിരുന്നതിനാൽ സമൂഹമാധ്യമത്തിലൂടെ പുറത്തുള്ള ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുള്ളതായും വീട്ടുകാർ പറയുന്നു. അർജുൻകുമാർ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ ശബ്ദസന്ദേശം അയയ്ക്കുന്നതും അതിനുശേഷം വളരെ പരിഭ്രാന്തനാകുന്നതും ആ ഭാഗത്തുള്ള സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ടത്രേ. ഇതെല്ലാമാണ് വീട്ടുകാരുടെ സംശയം വർധിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ വീട്ടുകാർ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ്. അതേസമയം മരണം സംബന്ധിച്ച് പരാതി ഉയർന്നതിനാൽ ഞാറക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ നിന്നു ലഭിച്ച ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.
അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സാപ്പ് മെസേജുകളുമാണ് പോലീസ് പ്രാഥമികമായി പരിശോധിച്ചുവരുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോൺ ഫോറൻസിക്കിനു നൽകേണ്ടിവരും. എന്നാൽ ഇതുവരെ പോലീസ് നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
Tags : Local News Nattuvishesham Ernakulam