പത്തനംതിട്ട: ജില്ലയിലെ ഏറത്ത് പഞ്ചായത്തിലെ 17 സീറ്റുകളിലും മത്സരിക്കാനൊരുങ്ങി. സിപിഐ ലോക്കല്‍ കമ്മറ്റി. ഏറത്ത് പഞ്ചായത്തില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 17 സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനമുണ്ടായത്. 17 വാര്‍ഡുകളുള്ള ഏറത്ത് പഞ്ചായത്തില്‍ മുന്‍പ് സിപിഐ ക്ക് മൂന്ന് സീറ്റുകളാണ് നല്‍കിയിരുന്നത്.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സിറ്റിംഗ് സീറ്റായ മൂന്നാം വാര്‍ഡടക്കം വച്ചുമാറാന്‍ എല്‍ഡിഎഫില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് തീരുമാനങ്ങള്‍ക്കു വിരുദ്ധമായി സിപിഎം പല വാര്‍ഡുകളിലും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. സിപിഐയ്ക്കു നല്‍കുമെന്ന് പറഞ്ഞ 14 ാം വാര്‍ഡില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി തന്നെ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് സിപിഐ യെ പ്രകോപിപ്പിച്ചത്.
സിപിഎം, മുന്നണി മര്യാദകള്‍ പാലിക്കാത്ത സാഹചര്യത്തിൽ, ഏറത്ത് പഞ്ചായത്തിലെ 17 വാര്‍ഡുകളിലും സിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ ഇത് സംബന്ധിച്ച് മണ്ഡലം കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും.