കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കു തോന്നിയ സംശയം വലയിലാക്കിയത് നിരവധി മോഷണക്കേസുകളിലെ പ്രതിയെ. താഴത്തങ്ങാടി അറുത്തൂട്ടിയില്‍ ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ബസില്‍നിന്നും അറുത്തൂട്ടി ഭാഗത്ത് ഇറങ്ങിയ യുവതി ഓട്ടോറിക്ഷയില്‍ കയറിയതോടെയാണ് കഥ തുടങ്ങിയത്.
ഓട്ടോ നീങ്ങിത്തുടങ്ങിയപ്പോള്‍ ഇവര്‍ കയ്യിലുണ്ടായിരുന്ന പഴ്സ് ഓട്ടോറിക്ഷയ്ക്കു പിന്നിലേക്ക് ഇടുന്നത് സൈഡിലെ കണ്ണാടിയിലൂടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ സ്റ്റാന്‍ഡിലേക്ക് വണ്ടി എത്തിച്ചു കൂടെയുള്ള ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ചു.
ഇവര്‍ ജില്ലാ പോലീസിന്റെ സ്പൈഡര്‍ പട്രോളിംഗ് സംഘത്തെയും പിങ്ക് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തമിഴ്നാട് സ്വദേശിനിയിൽനിന്നു കൂടുതല്‍ പഴ്സുകള്‍ കണ്ടെത്തുകയായിരുന്നു. കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പഴ്സ് ബസില്‍നിന്നു വച്ചു മോഷ്ടിച്ചത് ഇവരുടെ കൈയിൽനിന്നു പോലീസ് കണ്ടെത്തി.
ഈ പഴ്സില്‍ ആയിരം രൂപ ഉണ്ടായിരുന്നതായും യുവതിക്കെതിരേ കേസെടുത്തതായും വെസ്റ്റ് പോലീസ് അറിയിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പഴ്സുകള്‍ പരിശോധിച്ചശേഷം ഉടമസ്ഥരെ കണ്ടെത്തുമെന്നും കൂടുതല്‍ കേസ് ആവശ്യമെങ്കില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Tags : Local News Nattuvishesham Kottayam