സിഐഐ കേരള സംഘടിപ്പിക്കുന്ന ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോയും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ആഗോള ഹബാക്കുമെന്നു മന്ത്രി പി. രാജീവ്. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ ആരോഗ്യ ടൂറിസം കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള സംഘടിപ്പിക്കുന്ന ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോ 2025ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആയുർവേദ സമ്പദ്വ്യവസ്ഥ നിലവിലെ 15,000 കോടി രൂപയിൽ നിന്ന് 2031ഓടെ 60,000 കോടി രൂപയായി വർധിക്കുമെന്ന് സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എംഡിയുമായ ഡോ. സജികുമാർ പറഞ്ഞു.
ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എംഡി ഡോ. പി.വി. ലൂയിസ്, സിഐഐയുടെ ദക്ഷിണ മേഖലാ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ആസ്റ്റർ മെഡ്സിറ്റി സിഇഒ നളന്ദ ജയദേവ്, സിഐഐ കേരള ചെയർമാൻ വികെസി റസാഖ് എന്നിവർ പ്രസംഗിച്ചു. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സിഐഐ കേരള ചാപ്റ്റർ, ആയുഷ് മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്നു സമാപിക്കും.