നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞു മരിച്ച സംഭവത്തെ തുടർന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ.
നെടുമങ്ങാട്: പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ബന്ധുക്കൾ ഇന്നലെ രാവിലെയും പ്രതിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം ഏറ്റു വാങ്ങണമെണെങ്കിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കേസെടുത്ത് സസ്പെൻഡ് ചെയ്താൽ മാത്രമേ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങൂവെന്ന തീരുമാനത്തിലായിരിന്നു കുടുംബം. ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കൾക്കു പിന്തുണയുമായി ബിജെപിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിന്റെ ഓഫീസിൽ മുന്നിൽ പ്രതിഷേധ സമരം നടത്തി.
സ്ഥലം എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിലിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്കുള്ള പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ആദിവാസി ക്ഷേമ സമിതിയും ആം ആദ്മി പാർട്ടിയും പ്രതിഷേധ സമരങ്ങൾ നടത്തി.
പ്രതിഷേധങ്ങൾക്കൊടുവിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തുവെന്ന വാർത്ത വന്നു. തുടർന്നു മാതാ പിതാക്കൾ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താൻ അനുവാദം നൽകി. നടപടികൾ പൂർത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നു പോസ്റ്റുമോർട്ടം നടക്കും.
ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്നു കുഞ്ഞു മരിച്ച സംഭവത്തിൽ ഗൈനക്കോളജി വിഭാഗം കണ്സൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും അച്ചടക്ക നടപടിക്കും വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിനു തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണു സംഘത്തിലുള്ളത്. അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഇവർക്കു നിർദേശം നൽകിയിരുന്നു.
അന്വേഷണത്തിനു നിർദേശം നൽകിയതിനൊപ്പം ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു.