225ഓളം ഇനങ്ങളിലുള്ള മുളകളാൽ സമ്പന്നമായി കൃഷിയിടം
പുൽപ്പള്ളി: കൃഷിയിടത്തിൽ മുളങ്കാടുകൾ വളർത്തി വരൾച്ചയേയും മണ്ണിടിച്ചിലിനേയും പ്രതിരോധിച്ച് വിസ്മയമാകുകയാണ് പുൽപ്പള്ളി തൊട്ടിയിൽ ജോണ്സണ് വർഗീസ് എന്ന കർഷകൻ. വീടിനോട് ചേർന്ന ഒരേക്കർ സ്ഥലത്തും മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടേക്കറിലും മക്കിയാട് മലയ്ക്ക് സമീപം പത്തേക്കർ സ്ഥലത്തുമാണ് വൈവിധ്യമാർന്ന മുളങ്കാടുകൾ ജോണ്സണ് നട്ട് പിടിപ്പിച്ചത്. ഏഴ് വർഷം മുന്‍പാണ് രൂക്ഷമായി കൊണ്ടിരിക്കുന്ന വരൾച്ചയെ പ്രതിരോധിക്കുന്നതിനായും മണ്ണിടിച്ചിൽ തടയുന്നതിനും മുള നടാൻ തുടങ്ങിയത്.
ഇത് കൃഷിയിടത്തിൽ പടർന്നു പന്തലിച്ചു ഹരിതാഭമായി. കർണാടകയിലെ വരണ്ട കാലാവസ്ഥയുടെ പ്രതിഫലനം കേരള-കർണാടക അതിർത്തി മേഖലയെ സാരമായി ബാധിക്കുന്പോൾ ഇതിനെ സ്വാഭാവികമായി പ്രതിരോധിക്കാൻ കഴിയുമെന്നുകൂടി തെളിയിക്കുകയാണ് മുളകൃഷിയിലൂടെ ജോണ്സൺ. ഏത് കാലവസ്ഥയിലും നന്നായി വളരുന്നവയാണ് ജോണ്സണ് കൃഷി ചെയ്ത മുളകൾ.
225 ഓളം ഇനങ്ങളിലുള്ള മുളകളാണ് കൃഷിയിടത്തിലുള്ളത്. കല്ലൻമുള, ഗഡ്വാ മുള, ലാത്തി മുള, ആസ്പർ, സിക്കിമെൻസിസ്, ജൈഗാന്റിസ്, സ്റ്റ്രിക്റ്റസ്, ആനമുള, ബ്രാൻചിസി, ഹെർമിറ്റോണി, ബോഗർ, ഗാൻഡിസ്, മൈനർ ബാംബൂസാ ജനുസിൽ വാമിൻ, ബാംബൂസ്, വൾഗാരിസ്, തുൾഡ, അർനേമിക്ക, ബാൽക്കൂ, ബ്ലുമീന, ബിലത്തി മുള, ബാംബുസ ബാംബുസ്, ചുങ്കി, ബാംബുസ് കച്ചറെൻസിസ്, തോട്ടി മുള, സ്കിസോസ്റ്റാച്ചിയം ബ്രാച്ചിക്ലാഡം, ഓട്ടൽ, കരി ഈറ്റ, ബീമ മുള, ആരംഭു, ചൈനീസ് ബാംബു.... തുടങ്ങി ഇങ്ങനെ പോകുന്നു മുളയിലെ വകഭേദം.
ജോണ്‍സന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം തോടാണ്. അതിരുകളിൽ മുളകൾ നട്ട് പിടിപ്പിക്കാൻ തുടങ്ങിയതോടെ മണ്ണിടിച്ചിലും ഇല്ലാതായി. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്ക് ആളുകൾക്ക് താത്പര്യമുണ്ട്. അതിനാൽ മുള ഇനങ്ങൾ കൂടുതൽ ഇടങ്ങളിൽ നട്ടുപിടിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ജോണ്‍സന്റെ പച്ചപ്പണിഞ്ഞ മുളത്തോട്ടം കാണാനായി നിരവധി ആളുകളാണ് എത്താറുള്ളത്.
ജോണ്‍സന്റെ കൃഷിയിടത്തിലെ അപുർവങ്ങളായ മുളകളെ കുറിച്ച് പഠിക്കുന്നതിന് വിദേശങ്ങളിൽ നിന്നുൾപ്പടെയുള്ളവരും എത്താറുണ്ട്. പ്രകൃതിസംരക്ഷണത്തോടൊപ്പം മുളയിലൂടെ മികച്ച വരുമാനമുണ്ടാക്കാനും കഴിയുമെന്നാണ് ജോണ്സണ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൃഷി രീതികൾ പഠിക്കുന്നതിനും അപൂർവങ്ങളായ മുള തൈകൾ വാങ്ങുന്നതിനും എത്താറുണ്ട്.
Tags : Local News Nattuvishesham Wayanad