സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിലേക്ക് കോളിമൂല വഴിയുള്ള ബസ് സർവീസ് ബത്തേരിയിൽ നിന്ന് നിർത്തലാക്കിയത് ജനത്തെ ദുരിതത്തിലാക്കി. രണ്ട് വർഷത്തോളമായി സർവീസ് നിർത്തിയിട്ട്. സർവീസ് വീണ്ടും ആരംഭിക്കാനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ബത്തേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് ചുള്ളിയോട് ബസ് സ്റ്റാൻഡിലെത്തി അഞ്ചാംമൈലിൽ നിന്നും തിരിഞ്ഞ് കുറുക്കൻകുന്ന്, കോളിമൂല, മാങ്ങോട് വഴിയാണ് അയ്യൻകൊല്ലിയിൽ എത്തിയിരുന്നത്.
തമിഴ്നാട്ടിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് ബത്തേരിയുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനും തിരിച്ചും ഈ സർവീസ് ഏറെ ഉപകാരപ്പെട്ടിരുന്നു. ബത്തേരിയിൽ നിന്ന് ഒരു സ്വകാര്യ ബസും മാങ്ങോട് വഴി ഓടിയിരുന്നു. അന്തർ സംസ്ഥാന പെർമിറ്റിന്റെ നൂലാമാലകൾ പറഞ്ഞ് ഗൂഡല്ലൂർ ആർടിഒ ഈ സ്വകാര്യ ബസ് പിടിച്ചെടുത്തു.
ചുള്ളിയോട് നിന്നും കോളിമൂല, മാങ്ങോട്, അന്പലമൂല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഇപ്പോൾ ദുരിതത്തിലാണ്. നാലുവർഷം മുന്പ് വരെ ചുള്ളിയോട് നിന്നും കോളിമൂല കവല വരെ ടാക്സി ജീപ്പുകൾ ലോക്കൽ സർവീസ് നടത്തിയിരുന്നതാണ്. കെഎസ്ആർടിസി സർവീസ് തുടങ്ങിയതോടെ ജീപ്പുകൾ ലോക്കൽ സർവീസ് അവസാനിപ്പിച്ചു.
നിർത്തിയ സർവീസ് കെഎസ്ആർടിസിയും പുനഃരാരംഭിച്ചില്ല. ചുള്ളിയോട് നിന്നും ഇപ്പോൾ ടാക്സി വാഹനങ്ങളെ ആശ്രയിച്ച് പോകുന്നവർക്ക് കോളിമൂലയിൽ നിന്നും കാൽനട യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായി ഉടൻ ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad