കണ്ണൂർ: രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത ഉപയോഗിക്കുകയാണെന്നും സംഘപരിവാർ പോലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ബംഗാളിലെ സിപിഎമ്മിന്റെ മൂന്നര പതിറ്റാണ്ടിലെ ഉയർച്ച-താഴ്ചകൾ പറയുന്ന ഇംഗ്ലീഷ് പുസ്തകമായ "ഗാംഗ്സ്റ്റർ സ്റ്റേറ്റി'ന്റെ മലയാള പരിഭാഷയുടെ പ്രകാശനം കണ്ണൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിലെ ബംഗാളിലെ കൊലപാതക വിവരണങ്ങൾ കണ്ണൂരുകാർക്ക് പുതുമയല്ല.യഥാർഥ കമ്യൂണിസ്റ്റ് ആശയങ്ങളെ മറന്ന പാർട്ടിയുടെ അവസ്ഥയാണ് സുഭാഷ് ഭൗമിക്കിന്റെ പുസ്തകം വിവരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് സഹയാത്രികരും ഭൗമിക്കിനെ പോലെ പാർട്ടിക്കെതിരെ പുസ്തകം എഴുതുന്ന കാലം വിദൂരമല്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയേണ്ട വാചകങ്ങളല്ല പിണറായി വിജയൻ പറയുന്നത്. മാറാട് പരാമർശത്തിൽ എ.കെ. ബാലനെ മുഖ്യമന്ത്രി പിന്തുണച്ചത് കമ്മ്യൂണിസ്റ്റ് നിലപാടല്ലെന്നും വേണുഗോപാൽ പറഞ്ഞു.
പുസ്തകം സ്വീകരണം നിർവഹിച്ച കഥാകൃത്ത് ടി. പദ്മനാഭൻ സിപിഎമ്മിനെ പരിഹസിച്ചാണ് സംസാരിച്ചത്. ജ്യോതി ബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും കാലത്ത് ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ നോക്കിയാലും ചുവപ്പുകൊടി മാത്രമേ കണ്ടിരുന്നുള്ളു. എന്നാല്‍ പീന്നീട് പോയപ്പോള്‍ ഒരു ദിക്കിലും ചെങ്കൊടി അടയാളങ്ങളില്ല, മുദ്രാവാക്യങ്ങളുടെ ചുവരെഴുത്തികളില്ല, മുഴുവന്‍ മമതാ ബാനര്‍ജി മാത്രമായിരുന്നു. എല്ലാത്തിനും കാലഹരണമുണ്ട്.
ബംഗാളില്‍ സിപിഎം കാലഹരണപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പാര്‍ട്ടി ഓര്‍ക്കേണ്ട കാര്യമാണ്. ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടും. ഇന്ന് കേരളത്തിലെ ഹോട്ടലുകളില്‍ മുഴുവന്‍ ബംഗാളികളാണ് തൊഴിലെടുക്കുന്നത്. ഇതിനെക്കാള്‍ വലിയൊരു് വീഴ്ച ഈ പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും ടി. പദ്മനാഭന് ചോദിച്ചു. മമതാ ബാനര്‍ജിക്ക് പേരില്‍ മാത്രമേ മതയുള്ളു. ആരോടും മമതയില്ലാത്ത മഹിളയാണ് മമതയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ. സുധാകരൻ എംപി അധ്യക്ഷത വഹിച്ചു.ബിനാലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് പ്രസിഡന്റ് അഡ്വ. പഴകുളം മധു, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ , കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഗ്രന്ഥകാരൻ സൗർജ്യ ഭൗമിക്, സാമൂഹ്യ പ്രവർത്തകനായ കെ.സി. ഉമേഷ് ബാബു, എഴുത്തുകാരി സുധാ മേനോൻ, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി,പുസ്തക പരിഭാഷകൻ അജീർ കുട്ടി, ബിന്നി സാഹിതി തുടങ്ങിയവർ പ്രസംഗിച്ചു.