പക്ഷിപ്പനി സ്ഥിരീകരിച്ച ആനക്കല്ല് വില്ലണിയിലെ കോഴിഫാമിൽ കള്ളിംഗ് നടത്തുന്നു.
കാഞ്ഞിരപ്പള്ളി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആനക്കല്ല് വില്ലണിയിലെ കോഴി ഫാമിലെയും സമീപ പ്രദേശത്തെയും പക്ഷികളെ നശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെ മൃഗ സംരക്ഷണ വകുപ്പ്, റവന്യു, കൃഷി, ഫോറസ്റ്റ്, പോലീസ്, അഗ്നിശമന സേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം ആണ് കള്ളിംഗ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തിയത്. ഫാമിലെ മൂവായിരത്തോളം കോഴികളെ കൂടാതെ ഫാമിനോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തിയ കോഴികളടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് 33 എണ്ണത്തിനെയും സമീപ പഞ്ചായത്തായ തിടനാട് ഒന്‍പതാം വാർഡിൽ 19 എണ്ണത്തിനെയുമാണ് കൊന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴികൾ ചത്തു വീണതോടെ നടത്തിയ പരിശോധനയിലാണ് എച്ച്5 എന്‍1 രോഗം കണ്ടെത്തിയത്.
രണ്ടേക്കർ സ്ഥലത്താണ് ഫാം നിലവിൽ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രോഗ വ്യാപന സാധ്യത ഇല്ലെന്ന് അധികൃതർ പറഞ്ഞു.
കാക്കകള്‍ക്കും പക്ഷിപ്പനി;
പരക്കെ ആശങ്ക
കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ ദേശാടനക്കിളികളിലും കാക്കളിലും രോഗബാധ ആരംഭിച്ചതായി സൂചന.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് പഞ്ചായത്തുകളില്‍ കൂട്ടത്തോടെ ചത്തുവീണ കാക്കകളില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അപ്പര്‍ കുട്ടനാട്ടില്‍ കുമരകം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ കാക്കകള്‍ ചത്തുവീണ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ആശങ്ക ഉയരുകയാണ്.
മുന്‍പ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും താറാവുകള്‍ക്കായിരുന്നു പരക്കെ പക്ഷിപ്പനി വന്നിരുന്നത്. എന്നാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കോഴികളിലും രോഗം കണ്ടെത്തിയതിലാണ് പരക്കെ ആശങ്ക. ആനക്കല്ല് വില്ലണിയിലെ രണ്ടേക്കര്‍ ഫാമില്‍ 2,500 കോഴികളെ കൊന്നൊടുക്കി. ഇതിന്റെ ഒരു കിലോമീറ്റര്‍ സമീപപ്രദേശങ്ങളിലും കുറെ കോഴികളെ കൊന്നൊടുക്കേണ്ടിവന്നു. ആലപ്പുഴയിലും കോട്ടയത്തും കഴിഞ്ഞമാസം അവസാനത്തോടെയാണു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ആലപ്പുഴയില്‍ മാത്രം 13 രോഗപ്രഭവകേന്ദ്രങ്ങളുണ്ട്.
Tags : Bird flu nattuvishesham local news