കൊല്ലം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായിവിജയനെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊട്ടാരക്കരയിലും കൊല്ലത്തും കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ദീപ ആൽബർട്ട്, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സെയ്തലി എന്നിവർക്കെതിരെ കേസെടുത്തു.
മുഖ്യമന്ത്രിയുടെ കാറിന് 25,000 രൂപയുടെ കേടുപാടുണ്ട് എന്ന് പറഞ്ഞാണ് കിളികൊല്ലൂർ സി ഐ കേസെടുത്തിരിക്കുന്നതെന്നു കോൺഗ്രസ് ആരോപിക്കുന്നു.വീഡിയോ ദൃശ്യങ്ങളിൽ ഒരിടത്ത് പോലും കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കാറിൽ തൊടുന്നില്ലെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസലിനെ മുൻ വൈരാഗ്യത്തോടെ ജീപ്പിലിട്ട് സിഐയും പോലീസുകാരും ചേർന്ന് മർദിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാതെയാണ് ദീപ ആൽബർട്ടിനെ വലിച്ചു ഇഴച്ചു ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കിളികൊല്ലൂർ പോലീസിന്റെ ഈ കാടത്ത ന ടപടിക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഡി.ഗീതാകൃഷ്ണനും പാലത്തറ രാജീവും അറിയിച്ചു.