വിൽപ്പനയ്ക്കായി പുൽപ്പള്ളി സുരഭിക്കവലയിലെ കൃഷിയിടത്തിൽ കൂട്ടിയിട്ടിരിക്കുന്ന കരിക്ക്.
പുൽപ്പള്ളി: വേനൽ ആരംഭിച്ചതോടെ കരിക്ക് വിപണി സജീവമാകുന്നു. നാളികേരത്തിന് വില വർധിച്ചതും കേരകർഷകർക്ക് ആശ്വാസമായി. കുടിയേറ്റ മേഖലയിലെ തെങ്ങിൻ തോപ്പുകളിൽ കരിക്കിനായി സമീപ ജില്ലകളിലെ കച്ചവടക്കാർ എത്തിയതോടെയാണ് കരിക്ക് വിപണി സജീവമായത്.
കോഴിക്കോട്, കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് മറ്റു ജില്ലകളിലേക്കും കരിക്ക് കയറ്റി അയയ്ക്കുന്നത്. തേങ്ങയെ അപേക്ഷിച്ച് കരിക്കായി വിൽക്കുന്നത് ലാഭകരമായതോടെ കൂടുതൽ കർഷകർ കരിക്ക് വിൽക്കാൻ തയാറാകുന്നുണ്ട്. ഗുണമേൻമയിലും രുചിയിലും മുന്നിൽ നിൽക്കുന്നതും അമിത വളപ്രയോഗം നടത്താത്തതുമാണ് വയനാടൻ കരിക്കിന് ആവശ്യക്കാരേറാൻ കാരണം.
മുൻ കാലങ്ങളിൽ കർണാടകയിൽ നിന്നായിരുന്നു കേരളത്തിലേക്ക് കരിക്ക് കൂടുതലായി കൊണ്ടുവന്നിരുന്നത്. എന്നാൽ കർണാടകയിലെ തെങ്ങിൻ തോപ്പുകളിൽ കൂടുതൽ കീടനാശിനികൾ തളിക്കുന്നുവെന്ന പ്രചാരണം ശക്തമായതാണ് വയനാടൻ കരിക്കിന് പ്രിയമേറാൻ കാരണം. കച്ചവടകാർ തന്നെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി കരിക്ക് പറിച്ച് വാഹനങ്ങളിൽ കൊണ്ടുപോകുന്നത് മൂലം കർഷകർക്ക് കയറ്റുകൂലിയോ വണ്ടിക്കൂലിയോ കൊടുക്കേണ്ട. ഇതിനു പുറമേ കരിക്കായി കൊടുക്കുന്നതുമൂലം തെങ്ങിന് കൂടുതൽ വിളവ് ലഭിക്കുമെന്നും കർഷകർ പറയുന്നു.
ഒരു കരിക്കിന് 28 മുതൽ 30 രൂപ നിരക്കിലാണ് കച്ചവടം. ആറ് മാസം കൊണ്ട് കരിക്ക് പാകമാകും. തേങ്ങ പാകമാകണമെങ്കിൽ കൂടുതൽ സമയം വേണം. ഇതാണ് കർഷകരെ കരിക്ക് വിൽക്കാൻ പ്രേരിപ്പിക്കുന്നത്. വേനൽ കാലം ആരംഭിച്ചതോടെ ദാഹശമനത്തിന് കൃത്രിമ പാനീയങ്ങളേക്കാൾ ആളുകൾ ആശ്രയിക്കുന്നത് കരിക്കാണ്. ഇതാണ് കരിക്കിന് ഡിമാൻഡ് വർധിക്കാൻ കാരണമെന്നും കർഷകർ പറഞ്ഞു.
Tags : Local News Nattuvishesham Wayanad