നിലമ്പൂർ മേഖലയിൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നപ്പോൾ.
നിലമ്പൂർ: നിലമ്പൂരിൽ കാട്ടുപന്നി വേട്ട. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 33 കാട്ടുപന്നികളെയാണ് നാലുദിവസങ്ങളിലായി വെടിവച്ച് കൊന്നത്. കാട്ടുപന്നികൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നുവെന്ന കർഷകരുടെ പരാതിയിലാണ് നടപടി.
നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, വനംവകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറിന്റെ സഹായത്തോടെ മുതീരി, തെക്കുംപാടം, മാങ്കുത്ത്, ഇയ്യംമട, മുതുകാട്, പാത്തിപാറ, ചാരംകുളം തുടങ്ങി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നാല് ദിവസങ്ങളിലാണ് 33 കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. പന്നികളുടെ ജഡം നടപടിക്രമങ്ങൾ പാലിച്ച് വനംവകുപ്പിന്റെ അനുമതിയോടെ പനയങ്ങോട് വനത്തിൽ സംസ്കരിച്ചു.
സ്ക്വാഡിന് നഗരസഭ ക്ലീൻ സിറ്റി മാനേജർ മൻസൂർ കാരാട്ടുചാലി നേതൃത്വം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സലീം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. വിനോദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഡി.വി. ബിന്ദു, ഷൂട്ടർ അഹമ്മദ് നിസാർ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉൻമൂലനം ചെയ്യുന്ന പ്രവൃത്തി തുടരുമെന്ന് നഗരസഭാ ചെയർപേഴ്സണ് പദ്മിനി ഗോപിനാഥ്, സെക്രട്ടറി ഫിറോസ്ഖാൻ എന്നിവർ അറിയിച്ചു.
Tags : Local News Nattuvishesham Malappuram