പത്തനംതിട്ട: തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ബിഎസ്എൻഎൽ താത്കാലിക ജീവനക്കാർക്കു ജോലിയും ശന്പളവും നിഷേധിച്ച് ഒഴിവാക്കാൻ നീക്കം. പുതിയ ടെൻഡർ പ്രകാരം നിലവിലെ ജീവനക്കാരെ കുറഞ്ഞ ശമ്പളമായ 1,800 രൂപ മാസനിരക്കിലും അവർ ജോലി ചെയ്യാത്ത പക്ഷം പിരിച്ചു വിടാനുമാണ് തീരുമാനം.
ടെൻഡർ പിടിച്ചവരുടെ കീഴിൽ വർഷങ്ങളായി താത്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മുപ്പത്തഞ്ചോളം പേർ ജില്ലയിലുണ്ട്. മറ്റ് ജില്ലകളിലും ഇതേപോലെ താത്കാലികക്കാരുണ്ട്. നിലവിൽ ബിഎസ്എൻഎലിലെ താത്കാലിക ജീവനക്കാരുടെ വേതനം കഴിഞ്ഞ അഞ്ചു വർഷമായി ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിമാസം ജോലി ചെയ്താൽ 1,800 രൂപയാണ് ലഭിക്കുന്നത്. 24 മണിക്കൂറും ജോലിചെയ്യണം.
കോർപറേറ്റ് സ്ഥാപനങ്ങൾ കരാറെടുത്ത് തുച്ഛമായ തുക മാത്രം നൽകി തൊഴിലാളികളെ സാമ്പത്തികമായി ചുഷണം ചെയ്യുകയാണ്. 1,800 രൂപയ്ക്ക് ജോലി ചെയ്യാത്ത പക്ഷം താത്കാലിക ജീവനക്കാരെ പിരിച്ചു വിടുമെന്നും നിലവിലെ ശമ്പളത്തിന്റെ കാര്യത്തിൽ പുന:പരിശോധന ഇല്ലെന്നും കോർപറേറ്റ് കമ്പനികൾ ഭീഷണി മുഴക്കിയിരിക്കയാണ്.
തുടരാൻ പറ്റില്ലെങ്കിൽ താത്കാലിക ജീവനക്കാരെ ഒഴിവാക്കി പകരം മറ്റ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. ദീർഘകാലമായി ഇതേ ജോലി മാത്രം ചെയ്തിരുന്നയാളുകളോടു രണ്ടു ദിവസത്തിനുള്ളിൽ സമ്മതം അറിയിച്ചില്ലെങ്കിൽ പിരിഞ്ഞു പോകണമെന്നും പറഞ്ഞിട്ടുണ്ട്. 24 മണിക്കൂർ ജോലി എന്നത് 12 മണിക്കൂർ ആക്കി നിജപ്പെടുത്തിയും പ്രധാനപ്പെട്ട അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ അഡീഷണൽ തുക നൽകണമെന്നും ജീവനക്കാർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ശമ്പളം കൃത്യമായി ലഭിക്കണം. കുറഞ്ഞ തുകയ്ക്കു ടെൻഡർ പിടിക്കുന്ന എല്ലാ കമ്പനികളുടെയും ടെൻഡർ റദ്ദാക്കണം. ഈ തൊഴിൽ മേഖലയിലെ കൂലി ഏകീകൃതമാക്കുകയും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള മിനിമം വേതനം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച് ആന്റോ ആന്റണി എംപിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിവേദനം നൽകുമെന്നും ജീവനക്കാർ പറഞ്ഞു. താത്കാലിക ജീവനക്കാരായ സി. ജയകുമാർ, അനീഷ്കുമാർ, എം. എസ്. പ്രസാദ്, മഹേഷ് ജി. നായർ, പി.എസ്. ജിനേഷ് , അനിൽരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.