കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ശബരി റെയില്‍ പദ്ധതിയെ മറന്നു. കഴിഞ്ഞ മൂന്നു ബജറ്റുകളിലും 100 കോടി രൂപ വകയിരുത്തിയെങ്കിലും ഒരു കോടി രൂപ പോലും പദ്ധതിക്കായി ചെലവഴിച്ചില്ല. സ്ഥലം ഏറ്റെടുത്തു നല്കുന്ന ആ നിമിഷം നിര്‍മാണം തുടങ്ങുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു പറഞ്ഞിട്ട് മാസങ്ങളായി.
സംസ്ഥാന ബജറ്റില്‍ കുറഞ്ഞത് ആയിരം കോടി രൂപ വകയിരുത്തിയാല്‍ സ്ഥലം ഏറ്റെടുക്കലിനുള്ള തുകയാകുമായിരുന്നു. എന്നാല്‍ ഒരു പരാമര്‍ശം പോലും ബജറ്റില്‍ നടത്താതെ വന്നതോടെ ശബരി റെയില്‍ പദ്ധതി എരുമേലി വിമാനത്താവളം പദ്ധതിപോലെ പിണറായി സര്‍ക്കാരിന്റെ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും മറ്റൊരു ഫയല്‍ ചിത്രമായി ചുവപ്പുനാടയില്‍ കുരുങ്ങി.
നിലവില്‍ അങ്കമാലി-എരുമേലി 111 കി.മീ. റെയില്‍ പദ്ധതിയുടെ ആകെ ചെലവ് 3,802 കോടിയാണ്. ഇതില്‍ 1,900 കോടി രൂപ കേരളം വഹിക്കേണ്ടിവരും. അങ്കമാലി മുതല്‍ കാലടി വരെ എട്ടു കി.മീ. നീളത്തില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തിരുന്നു. എട്ട് കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ ഏഴ് കിലോമീറ്റര്‍ പാത നിര്‍മാണവും കാലടി സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായിരുന്നു. 1997-98 റെയില്‍ ബജറ്റിലാണ് അങ്കമാലി ശബരിമല പദ്ധതിക്ക് അനുമതി ലഭിച്ചത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍, റെയില്‍വേ മന്ത്രാലയം, ആര്‍ബിഐ എന്നിവ തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തോട് ആവശ്യപ്പെട്ടെങ്കിലും ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിച്ചു.
സമഗ്ര വികസനം
ലക്ഷ്യമിട്ടുള്ള ബജറ്റ്:
മന്ത്രി വി.എൻ. വാസവന്
കോട്ടയം: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി വി.എന്‍. വാസവന്. സാമൂഹ്യ സുരക്ഷാ പെന്ഷന്, മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നീ പദ്ധതികളിലൂടെ മാത്രം ഒരു കോടി ആളുകളിലേക്കാണ് സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ സഹായം ലഭിക്കുന്നതെന്നും സാധാരണ ജനങ്ങളുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. വയോജന ബജറ്റ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന സംസ്ഥാനമായും കേരളം മാറി. അദ്ദേഹം പറഞ്ഞു.
ജനങ്ങളെ
കബളിപ്പിക്കുന്ന ബജറ്റ്: ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: പത്തു വര്‍ഷമായി സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതു മുന്നണി സര്‍ക്കാര്‍ ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കല് എത്തിനില്ക്കുമ്പോള് വാഗ്ദാനങ്ങള്‍ നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഒന്നും ബജറ്റിലില്ല. റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത് ഇത് വരെ നടപ്പിലായിട്ടില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി.
Tags : Sabari Path nattuvishesham local news