പിണ്ടിമന വെറ്റിലപ്പാറയിൽ കാട്ടാനകൾ ചവിട്ടിക്കൊന്ന തുടുമ്മേൽ ബെന്നിയുടെ വളർത്തുപോത്ത്.
കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയിൽ വളർത്തു പോത്തിനെ കാട്ടാനകൾ ചവിട്ടിക്കൊന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വെറ്റിലപ്പാറ തുടുമ്മേൽ ബെന്നിയുടെ പോത്താണ് കൊല്ലപ്പെട്ടത്. വീടിന് സമീപം റബർ തോട്ടത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്.
വെറ്റിലപ്പാറയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രി കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം ആയിരുന്നു. ഒന്നിലേറെ കൂട്ടങ്ങളാണ് നാട്ടിലിറങ്ങിയത്. ഇതിലൊരു ആനക്കൂട്ടത്തിന്റെ ചവിട്ടേറ്റാണ് വളര്ത്തുപോത്തിന് ജീവന് നഷ്ടപ്പെട്ടത്. വീടിന് സമീപത്തെ റബര്‍തോട്ടത്തില്‍ മൂന്ന് പോത്തുകളെയാണ് കെട്ടിയിരുന്നത്. ഇതില്‍ ഒരെണ്ണത്തിനെയാണ് ആനക്കൂട്ടം ചവിട്ടിക്കൊന്നത്. സമീപത്ത് താമസിക്കുന്നവര്‍ ശബ്ദം കേട്ടെങ്കിലും ഭയംകാരണം പുറത്തിറങ്ങിയില്ല.
ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ ബെന്നിയുടെ സഹോദരനാണ് പോത്തിനെ ചത്തനിലയില്‍ കണ്ടത്. ആന്തരികാവയവങ്ങള്‍ പുറത്തുചാടിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകര്‍ സ്ഥലത്തെത്തി. വെറ്ററിനറി സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തി. രണ്ടര വയസ് പ്രായമുള്ള പോത്താതാണ് കൊല്ലപ്പെട്ടത്.
കാട്ടാനശല്യം നിരന്തരമുള്ള പ്രദേശമാണിത്. ആന ശല്യം കാരണം വീടിന് പുറത്തിറങ്ങാന്‍പോലും ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന മനുഷ്യനെയും വകവരുത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഫെന്‍സിംഗ് സ്ഥാപിച്ചതൊന്നും ഫലംകണ്ടിട്ടില്ല. പ്രദേശവാസികളുടെ പ്രധാന സഞ്ചാരമാര്‍ഗ്ഗമാണ് കോതമംഗലം-വെറ്റിലപ്പാറ റോഡ്. സന്ധ്യകഴിഞ്ഞാല്‍ ഈ റോഡിലൂടെ യാത്ര ചെയ്യാന്‍പോലും കഴിയാത്ത സാഹചര്യമാണ്.
വെള്ളിയാഴ്ച രാത്രിയില്‍ ഒരു ബൈക്ക് യാത്രികന് ആനക്കൂട്ടത്തിന്റെ മുമ്പില്‍പ്പെട്ട സംഭവവുമുണ്ടായി. റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയാണ് ആനശല്യം തടയാനുള്ള പോംവഴിയെന്ന് പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോര്‍ജ് പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പോത്തിനെ നഷ്ടപ്പെട്ട ബെന്നിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam