പത്തനംതിട്ട: പരസ്യ പ്രചാരണം അവസാനിച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്നലെയും വിശ്രമമുണ്ടായില്ല. വീടുകള്‍ കയറിയിറങ്ങി രാവിലെ മുതല്‍ വോട്ടുറപ്പിക്കുകയായിരുന്നു എല്ലാവരും.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പരമാവധി വോട്ടര്‍മാരെ ഒരിക്കല്‍കൂടി കാണാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികൾ. ആടിയുലഞ്ഞേക്കാവുന്ന വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പിച്ചെടുക്കുന്നതിലേക്ക് ഫോണ്‍ വിളികളും വാട്സ്ആപ് സന്ദേശങ്ങളും നടക്കുമ്പോള്‍ തന്നെയാണ് നേരിട്ടെത്തി വോട്ടറെ കാണാന്‍ ശ്രമിച്ചത്. ഒപ്പം നേതാക്കൻമാരുടെ ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും വോട്ടർമാർക്കു ലഭിച്ചു.
പോളിംഗ് ബൂത്തിലേക്ക് ആവശ്യമായ സ്ലിപ്പുകളുടെ വിതരണവും ഇതിനൊപ്പം നടന്നു. ബൂത്തുകള്‍ക്കു സമീപം സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ ക്രമീകരിക്കുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും പ്രവർത്തകരുടെ സാന്നിധ്യം ബൂത്തുകളുടെ നിശ്ചിത പരിധിക്കുള്ളിൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ.
രാഷ്ട്രീയ കക്ഷികള്‍ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജ്, തിരിച്ചറിയല്‍ രേഖ എന്നിവ നല്‍കണം.
നീരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമേ പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
Tags : Candidates cast their votes