കുണ്ടറ : നാലു വർഷമായി നിയമ പോരാട്ടത്തിലാണ് കാപ്പക്സ് ജീവനക്കാരൻ കുണ്ടറ വെള്ളിമൺ കൊച്ചുവിളവടക്കത്തിൽ ക്ലീറ്റസ് ലോറൻസ്. പെരിനാട്ടിലെ കശുവണ്ടി ഫാക്ടറിയായ കാപ്പക്സിലാണ് ജോലി ഉണ്ടായിരുന്നത്. 2022 ൽ ഫാക്ടറിയിൽ നിന്നും പെരുമ്പുഴയിലേക്ക് മാറ്റി. എന്നാൽ സൊസൈറ്റി മുഖാന്തരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കമ്പനിയിൽ നിന്ന് മറ്റൊരുകമ്പനിയിലേക്ക് സ്ഥലംമാറ്റം കൊടുക്കുവാൻ കഴിയില്ലെന്ന വാണിജ്യ വ്യവസായ ഡയറക്ടറുടെ ഉത്തരവുള്ളതുകൊണ്ട് ക്ലീറ്റസ് പോകാൻ തയാറായില്ല.
2023 ൽ സ്ഥലംമാറ്റം നടക്കില്ല എന്ന് പറഞ്ഞു ഹൈക്കോടതി വിധി വന്നു. എന്നാൽ കന്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തുടർന്നു കോടതി ആർബിട്രേഷൻ കോടതിയെ സമീപിക്കുവാൻ ഉത്തരവായി. ഈ ഉത്തരവ് പ്രകാരം 2026 ജനുവരി ആറുവരെ ആയിരുന്നു കോടതിയുടെ സ്റ്റേ. ഈ സ്റ്റേ കാലാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ കയറുവാൻ ഉത്തരവ് ലഭിക്കാത്തതിനാൽ കാപ്പക്സ് എംഡി യെ സമീപിച്ചു. ഇപ്പോൾ എംഡിയും കൈയൊഴിയുന്ന അവസ്ഥയാണ് ഉള്ളത്.
30 വർഷമായി ജോലിചെയ്യുന്ന ഈ കമ്പനിയിൽ നിന്നും 48 മാസമായി യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിരമിക്കാൻ തുച്ഛമായ കാലം ഉള്ളതിനാൽ അധികാരികൾ ഇടപെട്ട് എത്രയും പെട്ടെന്നു തൽസ്ഥാനത്ത് നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.നീതി ലഭിച്ചില്ലെങ്കിൽ ഒറ്റയാൾ സമരം പോലുള്ള പരിപാടികളിലേക്ക് പോകുമെന്നും പറഞ്ഞു. സിപിഎം പാർട്ടി മെമ്പറും സ്റ്റാഫ് യൂണിയൻ കൺവീനറുമാണ് ക്ലീറ്റസ്.
Tags : Local News Nattuvishesham Kollam