കൂടൽ: വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെടുത്ത കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ. കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) നെയാണ് പത്തനംതിട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കാര്‍ത്തിക പ്രസാദ് ശിക്ഷ വിധിച്ച് ഉത്തരവായത്. 2025 ഏപ്രില്‍ 25 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അടുക്കളയില്‍ നിന്നു വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയായിരുന്ന കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ മേരിക്കുട്ടി മാത്യു ( 76) ന്റെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ സ്വർണമാല കവര്‍ന്നെടുക്കുകയായിരുന്നു.
കൂടല്‍ എസ്ഐ അനില്‍കുമാർ, സീനിയര്‍ സിപിഒ ടെന്നിസണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഈ കേസിലെ പ്രതിയായ അനൂപ് നിരവധി കേസുകളില്‍ പ്രതിയും കാപ്പാക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ആര് രാജ്മോഹന്‍ ഹാജരായി.
സിവില്‍ പോലീസ് ഓഫീസര്‍ അര്ജുന് പ്രോസിക്യൂഷന് സഹായിയായി.