പത്തനംതിട്ട: പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാസംഘമായ തിരുക്കുറംഗുഡി സംഘത്തിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തിരുനല്‍വേലി നമ്പിതലൈവന് പട്ടയം ഇസക്കി രാജ(28), സഹോദരന് നമ്പിരാജ(23) എന്നിവരെയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയില്നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ഇസക്കി രമേശ്, ഗണേഷ് എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. വാടകയ്ക്കെടുത്ത സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഒഎല്‍എക്സ് സെര്‍ച്ച് ചെയ്ത് വിൽക്കാന് ഇട്ടിരിക്കുന്ന അതേ മോഡല്‍ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയാണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്. ഇത്തരത്തില്‍ നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ നിർമിച്ചാണ് കൃത്യത്തിലേര്പ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ജനുവരി 29ന് വൈകുന്നേരം കവര്‍ച്ചയ്ക്കായി പുറപ്പെട്ട തിരുക്കുറം ഗുഡി സംഘം അടഞ്ഞുകിടന്ന പന്തളം കൈപ്പുഴ സ്വദേശി ബിജുവിന്റെ ഗേറ്റ് ചാടിക്കടന്ന് മുന്‍വാതില്‍ തകര്‍ത്താണ് അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 51.5 പവന് സ്വര്‍ണാഭരണം കവര്‍ന്നത്.
കൃത്യത്തിനുശേഷം കര്‍ണാടക വ്യാജ രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് ഫിറ്റ് ചെയ്ത് കര്‍ണാടക ഉടുപ്പിയിലെത്തി പ്രവാസിയുടെ വീടിന്റെ മുന്‍വശത്തെ പ്രധാന വാതില്‍ തകര്‍ത്ത് കയറി 70 പവന് സ്വര്‍ണവും ഒന്‍പതു ലക്ഷം രൂപയും കവര്‍ന്നു. തുടര്‍ന്ന് വീണ്ടും കേരളത്തിലെത്തി കൊല്ലം കുമ്പളത്തും സമാനരീതിയില്‍ മോഷണം നടത്തിയശേഷം കവര്‍ച്ചാ മുതലുകളുമായി തിരിച്ച് തമിഴ്നാട്ടിലെത്തി. സ്വിഫ്റ്റ് കാറിന്റെ അറ്റകുറ്റപ്പണിക്കുശേഷം അടുത്ത പണിക്ക് കച്ചമുറുക്കുന്നതിനിടെയായിരുന്നു ആദ്യ അറസ്റ്റ്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാര്‍, പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷ്, എസ്ഐ യു.വി. വിഷ്ണു, പോലീസുദ്യോഗസ്ഥരായ റ്റി.എസ്. അനീഷ്, എസ്. അന്‍വര്‍ഷ, ആര്. രഞ്ജിത്, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പടികൂടിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.