അകമ്പാടത്തെ കടയിൽ ശേഖരിച്ച കശുവണ്ടി.
നിലമ്പൂർ: മലയോര മേഖലയിൽ ഒരു കാലത്ത് സുലഭമായി വിളഞ്ഞിരുന്ന കശുവണ്ടി ഇന്നിപ്പോൾ നാമമാത്രം. കാലാവസ്ഥ വ്യതിയാനവും വില കിട്ടുന്നതിൽ സർക്കാരിൽ നിന്നുള്ള പിന്തുണയില്ലായ്മയുമാണ് ഈ നാണ്യവിള കൃഷിക്ക് തിരിച്ചടിയായത്. ജില്ലയുടെ മലയോര മേഖലകളിൽ വ്യാപിച്ചു കിടന്നിരുന്ന കശുമാവ് തോട്ടങ്ങളിൽ റബർ ഉൾപ്പടെയുള്ളവ കൃഷിയാണ് വ്യാപകമായിട്ടുള്ളത്.
നിലമ്പൂർ, എടവണ്ണ, കരുവാരക്കുണ്ട് മേഖലകളിൽ ഒരു കാലത്ത് കശുവണ്ടി കൃഷി സജീവമായിരുന്നു. അക്കാലങ്ങളിൽ ലോഡ് കണക്കിന് കശുവണ്ടിയാണ് ഓരോ ദിവസവും കൊല്ലത്തെ ഫാക്ടറികളിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാലിപ്പോൾ ആഴ്ചയിൽ നാമമാത്രമായ ലോഡ് മാത്രമാണ് കയറ്റി അയയ്ക്കുന്നത്.
നിലവിൽ കിലോയ്ക്ക് 140 രൂപയ്ക്കാണ് കശുവണ്ടി കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുന്നത്. വരും ദിവസങ്ങളിൽ ഇത് 160 രൂപ വരെയായി ഉയരാൻ സാധ്യതയുണ്ട്. സർക്കാർ കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ഇടക്കാലത്ത് കൊണ്ടുവന്നെങ്കിലും കർഷകർ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖലയിലേക്ക് വരാൻ മടിക്കുകയാണ്.
കശുവണ്ടിക്ക് 200 രൂപയെങ്കിലും തറവില പ്രഖ്യാപിച്ചാൽ ഈ മേഖലയിൽ ഉണർവുണ്ടാകുമെന്നാണ് കർഷകരുടെ പക്ഷം.
Tags : Local News Nattuvishesham Malappuram