കോതമംഗലം: കീരംപാറ ചീക്കോട് പൈനാപ്പിള്‍ തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം. ഗുരുതര പരിക്കേറ്റ നേര്യമംഗലം ആവോലിച്ചാല്‍ മാലിൽ സതീശനെ(55) കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷിയിടത്തിൽ തൊഴിലെടുക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം അപ്രതീഷിതമായാണ് കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായത്. പിന്നിൽ നിന്ന് തുമ്പിക്കൈ കൊണ്ട് അടിച്ചതോടെ നിലത്തുവീണ സതീശനെ ആന പിന്നെയും ആക്രമിച്ചു.
ആനയുടെ ചവിട്ടേല്ക്കാതിരുന്നതിനാല് ജീവന് തിരിച്ചുകിട്ടി. തോട്ടത്തിലെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന തൊഴിലാളികള്‍ സതീശന്റെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് ആന പിന്മാറിയത്.
രണ്ട് ആനകള്‍ തോട്ടത്തിലുണ്ടായിരുന്നു. അതിലൊന്നാണ് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സതീശന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്.
വീഴ്ചയിൽ ചുണ്ടിലും മുറിവേറ്റു. ആനയുടെ ആക്രമണത്തിന്റെ നടുക്കം സതീശന് വിട്ടുമാറിയിട്ടില്ല. ഭാഗ്യംകൊണ്ടാണ് സതീശന്റെ ജീവന് തിരിച്ചുകിട്ടിയതെന്ന് ഭാര്യ സുബി പറഞ്ഞു.
പെരിയാറിന്റെ തീരത്താണ് പൈനാപ്പിള്തോട്ടം. ആശുപത്രിയില്‍ സതീശനെ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷിയും മറ്റ് അംഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവർ സന്ദര്‍ശിച്ചു. ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചീക്കോട് പ്രദേശത്ത് രാത്രിയില്‍ ആനയിറങ്ങുന്നത് പതിവാണ്. പകല്‍ സമയത്തുണ്ടായ സംഭവം ജനങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇഞ്ചത്തൊട്ടി വനത്തില്‍നിന്നും പെരിയാര്‍ കടന്നെത്തുന്ന ആനകള്‍ വിവിധ പ്രദേശങ്ങളില്‍ നിത്യസാന്നിധ്യമാണ്.
പാലമറ്റം, ചാരുപാറ, ചീക്കോട്, ആവോലിച്ചാല്‍, പേരക്കുത്ത് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ആനശല്യമുണ്ട്. ആനശല്യം തടയുന്നതിനുള്ള ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.
Tags : nattu vishesham kattana attack Keerampara