കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് കേസിൽ സിബിഐ അന്വേഷണം ശിപാർശ സംസ്ഥാന സർക്കാരിന്റെ നടപടി നിയമത്തിന്റെ വഴിയല്ലെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവനയിൽ പറഞ്ഞു.
കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ സർക്കാരിന്റെയും അഴിമതികളും ഭരണപരാജയങ്ങളും കണക്കോടെ തുറന്നുകാട്ടുന്ന ഏറ്റവും ശക്തമായ ഭരണവിരുദ്ധ ശബ്ദമാണ് സതീശൻ.
ആ ശബ്ദത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിന്റെ പരിഭ്രാന്തിയാണ് അന്വേഷണ ഏജൻസികളെ ആയുധമാക്കി മാറ്റാനുള്ള ഈ നീക്കം. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത്, ലൈഫ് മിഷൻ, കെ-ഫോൺ, സ്പ്രിംഗ്ലർ, പിഎസ്സി നിയമന വിവാദങ്ങൾ, കസ്റ്റഡി മരണങ്ങൾ തുടങ്ങിയ നിരവധി ഗുരുതര വിഷയങ്ങളിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ച സർക്കാരാണ് ഇന്ന് പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് അതേ സിബിഐയെ വിളിച്ചു വരുത്തുന്നത്. ഇത് ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം മാത്രമാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തന്നെ പ്രതിയായ ലാവ്ലിൻ കേസിൽ ‘രാഷ്്ട്രീയ വേട്ട' വാദം ഉന്നയിച്ച സിപിഎം, ഇന്ന് രാഷ്ട്രീയ എതിരാളികളെ നേരിടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് കടുത്ത കപടതയാണ്. സ്വന്തം നേതാക്കൾ പ്രതിയായാൽ അന്വേഷണ ഏജൻസികൾ ഫാസിസ്റ്റ് ആയുധങ്ങളായി ചിത്രീകരിക്കപ്പെടുകയും പ്രതിപക്ഷ നേതാവായാൽ അവ നീതിയുടെ കാവൽക്കാരായി മാറുകയും ചെയ്യുന്നതാണ് ഇടതുപക്ഷത്തിന്റെ സമീപനമെന്നും കൊടിക്കുന്നിൽ വിമർശിച്ചു.
ഇത്തരം പ്രതികാര നടപടികൾ സതീശനെ ദുർബലപ്പെടുത്തില്ല. മറിച്ച്, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന പ്രതിപക്ഷ ശബ്ദത്തെ കൂടുതൽ ശക്തമാക്കും. കോൺഗ്രസ് പാർട്ടിയും യുഡിഎഫും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന പോരാട്ടത്തിൽ സതീശനോടൊപ്പം ഉറച്ചുനിൽക്കുമെന്നും കേരളത്തിലെ ജനങ്ങൾ ഈ രാഷ്ട്രീയ നാടകങ്ങൾ തിരിച്ചറിയുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
Tags : Local News Nattuvishesham Kollam V.D. Satheesan Kodikunnil Suresh