ചേലക്കര: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ചേലക്കര ഗവ. താലൂക്ക് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ നിലവാരത്തിലേക്ക് . ദേശീയ ആരോഗ്യദൗത്യം വഴി 84 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ ഒപി ബ്ലോക്കും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച സൗരോർജ പദ്ധതിയും ജനങ്ങൾക്കായി തുറന്നുനൽകി.
കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷതവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് സ്വാഗതം ആശംസിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി,ഡോ.പി. സജീവ്കുമാർ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, ജില്ലാ പഞ്ചായത്ത് അംഗം മായ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി തുടങ്ങിയവർ പങ്കെടുത്തു.
ദിവസേന 500 മുതൽ 600 വരെ രോഗികളെത്തിയിരുന്ന ആശുപത്രിയിൽ, മുമ്പ് ഒരു വലിയ ഹാളിൽ ഡോക്ടർമാർ അടുത്തടുത്ത് പരിശോധന നടത്തുകയും രോഗികൾ തിങ്ങിനിറയുകയും ചെയ്തിരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
പുതിയതായി നിർമിച്ച രണ്ട് നിലകളിലായുള്ള ഒ.പി. ബ്ലോക്കിൽ സ്ത്രീരോഗവിഭാഗം, ഇഎൻടി, എല്ലുരോഗം, കുട്ടികളുടെ വിഭാഗം ഉൾപ്പെടെ പത്തിലധികം പ്രത്യേക പരിശോധനാമുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമെ രോഗികൾക്ക് ആശ്വാസമേകി ഫാർമസി, കുത്തിവയ്പ് കേന്ദ്രം, ഫീഡിംഗ് റൂം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങളും പുതിയ ബ്ലോക്കിലുണ്ടാകും.
Tags : nattuvisheasham local