ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനും എംസി റോഡും സംഗമിക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന ഗതാഗത കേന്ദ്രമായ ചെങ്ങന്നൂരിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമുച്ചയത്തിന്റെ നിർമാണം ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
15 കോടി രൂപ ചെലവിൽ 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. കേരളത്തിലെ കെഎസ്ആർടിസി സ്റ്റേഷനുകളിൽ ആദ്യമായി രണ്ടു ബ്ലോക്കുകളെ ബന്ധിപ്പിക്കുന്ന സബ് വേ (തുരങ്ക പാത) , ഫ്രണ്ട് ബ്ലോക്കിന് സിംഗപ്പൂർ മോഡൽ മേൽക്കൂര എന്നിവ പ്രത്യകതകളാണ്.
65 വർഷത്തോളം പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ശബരിമല തീർഥാടകർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരണം. ബഥേൽ ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ റോഡരുകിലാണ് പ്രധാന ബ്ലോക്ക് ഉയരുന്നത്. ഒരേസമയം എട്ട് ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം.കുറഞ്ഞ നിരക്കിൽ താമസിക്കാവുന്ന ഡോർമെറ്ററികൾ. പ്രധാന ഓഫീസ്, ജീവനക്കാർക്കുള്ള വിശ്രമമുറികൾ, ആധുനിക ശുചിമുറികൾ. ലിഫ്റ്റ്, സ്റ്റെയർ സൗകര്യങ്ങൾ. ഏറ്റവും താഴത്തെ നിലയിൽ വ്യാപാരാവശ്യങ്ങൾക്കുള്ള കടമുറികൾ എന്നിവ ഉണ്ടാകും.
എംസി റോഡിനോട് ചേർന്നാണ് ഈ ബ്ലോക്ക് നിർമിക്കുന്നത്. ഹ്രസ്വസമയ പാർക്കിംഗിനായി എത്തുന്ന ബസുകൾ ഇവിടെയാകും ക്രമീകരിക്കുക. കെട്ടിടത്തിലും ലിഫ്റ്റ് സൗകര്യം ഉണ്ടായിരിക്കും.
രണ്ടു ബ്ലോക്കുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ നാലു മീറ്റർ വീതിയുള്ള തുരങ്ക പാത നിർമിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. സംസ്ഥാനത്ത് മറ്റൊരു കെഎസ്ആർടിസി സ്റ്റേഷനിലും ഇല്ലാത്ത ഈ പാതയുടെ ഇരുവശങ്ങളിലും ചെറിയ കടമുറികളും വിഭാവനം ചെയ്തിട്ടുണ്ട്.
നിലവിലുള്ള വർക്ഷോപ്പ് ഗാരേജ് നിലനിർത്തിക്കൊണ്ട് ഒന്നേകാൽ ഏക്കറോളം വരുന്ന യാർഡിന്റെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കുക. ശബരിമല സീസണിലും മറ്റും അയ്യപ്പഭക്തർക്ക് ആശ്വാസമാകുന്ന വലിയൊരു മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.