യുഡിഎഫിന്റെ കുറ്റവിചാരണ യാത്രയുടെ നാലാം ദിവസം തങ്കശേരിയില്‍ എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രസംഗിക്കുന്നു.
കൊല്ലം: മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രലോഭന തന്ത്രം മാത്രമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. പതിനായിരം കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുവാനുള്ള പണവും സ്പോണ്സര്മാരില് നിന്നാണോ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. യുഡിഎഫ് കുറ്റവിചാരണ യാത്രയുടെ നാലാം ദിവസം തങ്കശേരിയില്‍ പ്രസംഗിക്കുകയായിരുന്നു എം പി.
ഭരണം വിട്ടൊഴിയാന്‍ മാസങ്ങള്‍ അവശേഷിക്കവേ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുവാനുള്ള ധനശേഷി സര്‍ക്കാരിനില്ല. പതിനായിരം കോടിയുടെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയോ ധനമന്ത്രിയോ അതിനുള്ള ധനസമാഹരണം ഏതു മാര്‍ഗത്തില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്നില്ല. ഖജനാവ് കാലിയാണെന്നും ദൈനംദിന ചെലവുകള്‍ക്ക് ബുദ്ധിമുട്ടുകയാണെന്നും കാണിച്ച് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനേയും സുപ്രീം കോടതിയേയും സമീപിച്ച് പരാജയപ്പെട്ട സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുവാനുള്ള ധനാഗമ മാർഗം കൂടി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള തുക ബഡ്ജറ്റില്‍ നീക്കിവച്ചിട്ടില്ലെന്നും എൻ. കെ. പ്രേമചന്ദ്രൻ പറഞ്ഞു.
മന്ത്രിസഭയെ ഇരുട്ടത്താക്കി രഹസ്യമായി കരാറുകളിലും ധാരണാപത്രത്തിലും ഒപ്പിടുന്ന സര്‍ക്കാര്‍ നിയമസഭയുടെ അവകാശങ്ങളേയും ലംഘിച്ചിരിക്കുകയാണ്. നിയമസഭയില്‍ പ്രഖ്യാപനം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയെ ഒഴിവാക്കിയെ തന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ നേതൃത്വത്തിലുളള കുറ്റവിചാരണ യാത്രയില്‍ ജാഥാംഗങ്ങളായ അഡ്വ. ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, നൗഷാദ് യൂനുസ് എന്നിവരും പങ്കെടുത്തു. ജാഥയ്ക്ക് തങ്കശേരി ജംഗ്ഷന്, മുതിരപ്പറമ്പ് ജംഗ്ഷന്, രാമന്‍കുളങ്ങര, കാവനാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ഡോ. ഉദയ സുകുമാരന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കൊല്ലം കോര്‍പ്പറേഷന്റെ ചുമതലയുള്ള കെ പിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി. രാജന്, സൂരജ് രവി, എം.എസ്. ഗോപകുമാര്‍, തേവള്ളി ആര്. സുനില്‍, ഡി. ഗീതാകൃഷ്ണന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, സുല്‍ഫിക്കര്‍ സലാം, അഡ്വ. വിഷ്ണു സുനില്‍ പന്തളം, എന്‍. ഉണ്ണികൃഷ്ണന്, കൃഷ്ണവേണി ശര്‍മ്മ, പ്രസാദ് നാണപ്പന്, കോതേത്ത് ഭാസുരന്‍, അഡ്വ. കൈപ്പുഴ വി. റാംമോഹന്, ശ്രീദേവി, എസ്. അലക്സാണ്ടര്‍, എം.എസ്. സിദ്ധിഖ്, സിസ്റ്റസ് പയസ് എന്നിവര്‍ പ്രസംഗിച്ചു.