പെരിന്തൽമണ്ണ: വിദ്യാർഥികൾക്ക് സുരക്ഷിത യാത്രക്ക് സൗകര്യം ഒരുക്കാൻ തൊണ്ടി വാഹനങ്ങളും വെള്ളക്കെട്ടും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. റോഡിനോട് ചേർന്ന് പിടിച്ചിട്ട ഡിവൈഎസ്പി ഓഫീസിലെ തൊണ്ടിവാഹനങ്ങൾ നീക്കം ചെയ്യാനും കാടുമുടിയ കോന്പൗണ്ട് വൃത്തിയാക്കാനും മഴക്കാലങ്ങളിൽ റോഡിലെ വെള്ളക്കെട്ടുകൾ ഇല്ലാതാക്കാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്.
സഹീർ ചിക്കുത്ത് നൽകിയ പരാതിയിലാണ് ഇടപെടൽ. ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന കോന്പൗണ്ട് കാടുമൂടി ഇഴജന്തുക്കളുടെ താവളമായതായും കെട്ടിട ഭാഗങ്ങളിൽ വള്ളികളും വേരുകളും പടർന്ന് നശിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.
തൊണ്ടി വാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നതായും വഴിയിലുള്ള മതിൽക്കെട്ടുകൾ തകർന്നുകൊണ്ടിരിക്കുകയാണന്നും ഹൗസിംഗ് കോളനി റോഡിൽ ചെറുമഴയിൽ പോലും തോട്ടിലെ വെള്ളം ഒഴുകുന്നതുപോലെ വെള്ളവും മണ്ണും കുത്തിയൊഴുകുകയാണെന്നും ഇതുകാരണം വിദ്യാർഥികൾ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണെന്നും സഹീർ കമ്മീഷൻ മുന്പാകെ ബോധിപ്പിച്ചിരുന്നു.
എന്നാൽ പ്രശ്ന പരിഹാരത്തിനായി മുൻപ് പ്രവൃത്തി നടത്തിയിരുന്നതായും സന്പൂർണ സംവിധാനം സജ്ജമാക്കാൻ 70 ലക്ഷം രൂപ ചെലവ് വരുമെന്നും സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിച്ചാൽ തുടർപ്രവൃത്തി നടത്താമെന്നുമാണ് നഗരസഭ നിലപാട്.
Tags : Local News Nattuvishesham Malappuram