കൊച്ചി: കൊച്ചിയുടെ കായൽതീരങ്ങളിലെ ആകർഷകകാഴ്ചയായിരുന്ന ചീനവലകള്‍ വിസ്മൃതിയിലേക്ക്. മുമ്പ് ഇടതടവില്ലാതെ കണ്ടിരുന്ന ചീനവലകള്‍(കമ്പവലകള്‍) ഇന്ന് നേര്പ്പകുതിയില് താഴെയായി കുറഞ്ഞിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അടുത്ത കാലത്തുവരെ വേമ്പനാട്ടുകായലിന്റെ ഓരങ്ങളില്‍ എണ്ണൂറിലേറെ കമ്പവലകള്‍ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ പകുതി വലകള്‍ പോലും ഇല്ല. ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ മേഖലകളില്‍ ചീനവലകള്‍ എല്ലാം അപ്രത്യക്ഷമാവുകയാണ്. 25 ഓളം വലകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 15 ല്‍ താഴെയായി.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, മൽസ്യലഭ്യതയിലെ കുറവ്, കായലിലെ ചെളി അടിയല്‍ തുടങ്ങിയവയാണ് കമ്പവലകളെ പ്രതികൂലമായി ബാധിച്ചത്. വെള്ളത്തിന് ചൂട് കടുത്തതോടെ മത്സ്യങ്ങള്‍ ഉള്‍കടലിലേക്ക് മടങ്ങി. കിഴക്കന്‍ മേഖലകളിലെ ഫാക്ടറികളില്‍ നിന്ന് രാസമാലിന്യം കലര്‍ന്ന വെള്ളം കായലുകളിലേക്ക് അനധികൃതമായി ഒഴുക്കിവിടുന്നതും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായി.
രാപകല്‍ മത്സ്യബന്ധനം നടത്തിയാല്‍ ചെലവിനുള്ളതു പോലും കിട്ടാതെ വന്നതോടെ പലരും ചീനവലകളെ ഉപേക്ഷിച്ചു. 15 ഉം 20 ഉം വരെ വലകള്‍ ഉണ്ടായിരുന്നവര്‍ പരിപാലിക്കാന്‍ സമയമില്ലാത്തതിനാല്‍ മറ്റു ജോലികള്‍ തേടിപ്പോയി. പരിപാലനച്ചെലവ് വര്‍ധിച്ചതും ആധുനിക മത്സ്യബന്ധനരീതികളുടെ വ്യാപനവും നിരവധി ചീനവലകളെ പ്രവര്‍ത്തനരഹിതമാക്കി. പുതുതലമുറക്കാര്‍ക്ക് മത്സ്യബന്ധത്തില്‍ താല്പര്യം കുറഞ്ഞതും ചീനവലകളുടെ എണ്ണം കുറയാന്‍ ഒരു കാരണമാണ്.
ചീനവലകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. കൊച്ചിയുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യഘടകമായ ചീനവലകളെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നതാണ് കൊച്ചിയുടെ ആവശ്യം.
കൊച്ചിയുടെ പൈതൃക അടയാളം
കൊച്ചിയുടെ പ്രധാന കായല്‍ മത്സ്യബന്ധന ഉപാദിയാണ് കമ്പവലകള്‍ എന്നു വിളിപ്പേരുള്ള ചീനവലകള്‍. കൊച്ചിയുടെ ചരിത്രത്തോടും പൈതൃകത്തോടും ചേര്‍ന്നുനില്‍ക്കുന്ന ചീനവലകള്‍ 14-ാം നൂറ്റാണ്ടില്‍ ചൈനീസ് വ്യാപാരികള്‍ കൊച്ചിയില്‍ എത്തിച്ചതെന്നാണു വിശ്വാസം.
തീരത്തുനിന്ന് കായലിലേക്ക് അല്‍പ്പം നീങ്ങി മുളക്കമ്പുകളിലും മറ്റും താങ്ങിനിര്ത്തുന്നതിനാലാണ് കമ്പവലകള്‍ എന്ന് ഇവയെ വിളിക്കുന്നത്. വലിയ മരഘടനയും കല്ല് തൂക്കങ്ങളുമാണ് പ്രധാന സവിശേഷത. ലിവര്‍ സംവിധാനത്തിലൂടെയാണ് ചീനവലകള്‍ പ്രവര്‍ത്തിക്കുന്നത്.
Tags : Local News Nattuvishesham Ernakulam