കണ്ണൂർ: യേശുവിന്റെ തിരുപ്പിറവി ദിനം മുതൽ നവവത്സരംവരെയുള്ള ആഘോഷവേളയിൽ രാജ്യമെമ്പാടും വർഗീയവാദികൾ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തു നിന്ദയുമാണെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകർക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പലഭാഗങ്ങളിലും ക്രൈസ്തവർ അനുഭവിക്കേണ്ടി വന്നത്.
ക്രൈസ്തവ ആരാധനാലയങ്ങളിലും പ്രാർഥനകൾ നടക്കുന്ന വിശ്വാസികളുടെ ഭവനങ്ങളിലും സംഘടിച്ചെത്തുന്ന ആൾക്കൂട്ടങ്ങൾ പലയിടങ്ങളിലും അക്രമപ്രവർത്തനങ്ങൾ നടത്തി. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവർത്തനങ്ങൾ ബോധപൂർവം സംഘടിപ്പി ച്ചത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാഗ്പൂരിൽ മലയാളി സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരെ കേസെടുത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ഇത്തരം അക്രമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം സമീപനങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും മത്സരിച്ച സ്ഥാനാർഥികൾക്കും സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, സജി കുറ്റ്യാനിമറ്റം,ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ്കുമാർ, മാത്യു പുളിക്കക്കുന്നേൽ, ബെന്നിച്ചൻ മഠത്തിനകം, ജോൺ മുണ്ടുപാലം, ബിനു ഇലവുങ്കൽ,സിബി പന്തപ്പാട്ട്, ജയിംസ് മരുതാനിക്കാട്ട്, ബിജു പുതുക്കള്ളി, ഡെന്നി കാവാലം, അമൽ ജോയി കൊന്നയ്ക്കൽ, ജെയ്സൺ ജീരകശേരി, എബിൻ കുമ്പുക്കൽ, ബീന സുരേഷ്, ജോജി ആനിത്തോട്ടം, ബോബി എണ്ണച്ചേരിൽ, ശ്രുതി രാജേഷ്, ധന്യ ജോയ്സൻ എന്നിവർ പ്രസംഗിച്ചു.