കോഴിക്കോട് കല്ലായ് റോഡിലെ ജയലക്ഷ്മി സിൽക്സിൽ പടർന്നു പിടിച്ച തീ ഫയർഫോഴ്സ് അണയ്ക്കുന്നു.
കോഴിക്കോട്: ഇന്നലെ വൈകുന്നേരം പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തം കോഴിക്കോട് ടൗണിനെ മുള്‍മുനയിലാക്കി. മാനംമുട്ടെ ഉയര്‍ന്ന തീനാളങ്ങള്‍ നഗരത്തെ വിഴുങ്ങുമോയെന്ന ആശങ്കയ്ക്കിടെ രണ്ടര മണിക്കൂറോളം നടത്തിയ കഠിന പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. ജയലക്ഷ്മി സില്‍ക്സിനു സമീപത്ത് രണ്ടു പെട്രോള്‍ പമ്പുകള്‍. കൂടാതെ നിരവധി കെട്ടിടങ്ങള്‍.
ഇവിടേക്കു തീപടര്‍ന്നാല്‍ പ്രത്യഘാതം ഗുരുതരമായിരിക്കുമെന്ന് കണ്ട് കൂടുതല്‍ ഭാഗങ്ങളിലേക്കു തീ പടരാതിരിക്കാന്‍ ശ്രദ്ധിച്ച് അഗ്നിരക്ഷാസേനകള്‍ നടത്തിയ ശ്രമമാണ് മണിക്കൂറുകള്‍ക്കൊടുവില്‍ വിജയം കണ്ടത്. പെട്രോള്‍ പമ്പുകളില്‍ നിന്നും സമീപത്തെ കടകളില്‍ നിന്നും പെട്ടന്ന് തന്നെ പോലീസ് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു തീയണയ്ക്കല്‍ ദൗത്യം. പാളയം -കല്ലായി റോഡിലെ വാഹനഗതാഗതം നിരോധിച്ച് പോലീസ് അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് വഴിയൊരുക്കി. സമീപ പ്രദേശങ്ങളില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തള്ളി മറ്റിടങ്ങളിലേക്കു നീങ്ങി.
സ്ഥാപനത്തിനു പുറകിലെ ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപ പ്രദേശത്തുണ്ടായിരുന്ന ചുമട്ട് തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും ഓടിയെത്തി. അഗ്നിരക്ഷാസേനയെ സഹായിക്കാന്‍ ആളുകള്‍ മുന്നിട്ടു നിന്നു. റംസാന് പ്രമാണിച്ച് ഗോഡൗണില്‍ അടുത്തിടെ സ്റ്റോക്ക് എത്തിച്ചിരുന്നുവെന്ന് ചുമട്ടുതൊഴിലാളികള്‍ പറഞ്ഞു. ഗോഡൗണിലെ സ്റ്റോക്ക് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഗോഡൗണിലെ വസ്ത്രങ്ങളും സമീപ നിലകളിലെ വസ്ത്രങ്ങളും അഗ്നിക്കിരയായി.
കനത്ത ചൂടും പൊടിയും പുകയും സഹിച്ച് ഏറെ സാഹസികമായാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് ആദ്യമെത്തിയ സമീപ പ്രദേശങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകള്‍ വെള്ളം ചീറ്റിച്ച് തീ കെടുത്താന്‍ നടത്തിയ ശ്രമം പൂര്‍ണമായും വിജയം കണ്ടില്ല. കെട്ടിടത്തിനു മുകളിലേക്കെത്തുന്ന വിധത്തില്‍ വെള്ളം ചീറ്റിക്കാനുള്ള ശേഷി അഗ്നിരക്ഷാസേനകളുടെ വാഹനങ്ങള്ക്കുണ്ടായിരുന്നില്ല. തന്മൂലം കരിപ്പൂര്‍ വിമാനത്താവളത്തിലെ അത്യാധുനിക അഗ്നിരക്ഷാ യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. കരിപ്പൂരില്‍ നിന്നെത്തിയ, വാതക മിശ്രിതം പ്രയോഗിക്കാന്‍ കഴിയുന്ന അഗ്നിരക്ഷാ യൂണിറ്റ് തീയണയ്ക്കാന്‍ ഏറെ സഹായകരമായി.
ഗോവണി ഉപയോഗിച്ച് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് തീയണയ്ക്കാനും അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞു. പല സേനാംഗങ്ങള്‍ക്കും തീയണയ്ക്കല്‍ ദൗത്യത്തിനിടെ നിസാര പരിക്കേറ്റു. 2023 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയും ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന് 17 അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നാശമാണ് അന്ന് സംഭവിച്ചത്. ഇന്നലെയുണ്ടായ തീപിടിത്തത്തിനു കാരണവും ഷോര്ട്സര്ക്യൂട്ടാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
Tags : Local News Nattuvishesham Kozhikode