ദേശീയപാത ചിറങ്ങരയിലെ കേരള ഗ്രാമീൺ ബാങ്കിന് മുന്നിലെ കാനയുടെ സ്ലാബ് തകർന്ന നിലയിൽ
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങരയിൽ കേരള ഗ്രാമീണ ബാങ്കിന് സമീപം കാനയ്ക്ക് മുകളിൽ പുതുതായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് വീണ്ടും തകർന്നു. വാഹനങ്ങൾ കയറിയിറങ്ങി പൂർണമായും തകർന്ന സ്ലാബ് രണ്ടാഴ്ച മുമ്പാണ് മാറ്റിസ്ഥാപിച്ചത്. ഗുണനിലവാരമില്ലാത്ത നിർമാണത്തിലെ അപാകത മറയ്ക്കാൻ മുകളിൽ ടാർ ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്ലാബ് പൂർണമായും തകർന്ന നിലയിലാണ്. ഇരുമ്പുകമ്പികൾ മാത്രമാണ് പുറത്തേക്ക് തെളിഞ്ഞുകാണുന്നത്.
കോടികൾ മുടക്കി നടപ്പാക്കുന്ന ദേശീയപാത വികസനത്തിൽ നിർമാണ പ്രവർത്തികളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും പരാജയമാണെന്നാണ് നാട്ടുകാർ ആരോപിച്ചു.
ചിറങ്ങര ഗ്രാമീണ ബാങ്കിന് മുന്നിൽ മാത്രം കാനയ്ക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ആറിലധികം പ്രാവശ്യമാണ് മാറ്റിസ്ഥാപിച്ചത്. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി പ്രധാനപാത അടച്ച് വാഹനങ്ങൾ സർവീസ് റോഡിലൂടെ തിരിച്ചുവിട്ടതോടെയാണ് സ്ലാബുകൾ തുടർച്ചയായി തകർന്നു തുടങ്ങിയത്. 1.25 മീറ്റർ വീതിയിലുള്ള കാന ഉൾപ്പെടെ 6.25 മീറ്റർ വീതിയിലാണ് സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്.
കാനയ്ക്ക് മുകളിലൂടെ ടോറസ് അടക്കമുള്ള ഭാരവണ്ടികൾ പോയാലും യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ സ്ലാബുകൾ വീണ്ടും വീണ്ടും തകർന്നു തുടങ്ങിയതോടെ ഈ ഉറപ്പുകൾ പാഴ്വാക്കുകളായി മാറുകയാണ്.
കാനയ്ക്ക് മുകളിലൂടെയുള്ള വാഹനയാത്ര അപകടഭീതിയിലായതോടെ കേവലം അഞ്ച് മീറ്റർ വീതിയിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് പ്രദേശത്ത് രൂക്ഷമായ ഗതാഗത സ്തംഭനത്തിനും പൊതുജനങ്ങളുടെ കടുത്ത ആശങ്കയ്ക്കും കാരണമാകുകയാണ്.
ദേശീയപാത നിർമാണത്തിന്റെ ഗുണനിലവാരവും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിന് എൻഎച്ച്എഐയുടെ (ദേശീയ ഹൈവേ അഥോറിറ്റി) മാർഗനിർദേശങ്ങൾ കരാർ കമ്പനി കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. കോൺക്രീറ്റ് മിശ്രിതത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കാനകളുടെ എല്ലാ കോൺക്രീറ്റ് സ്ലാബുകളും ലോഡ് ടെസ്റ്റിനും നിർബന്ധിത കോൺക്രീറ്റ് ടെസ്റ്റിനും വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഈ അവസ്ഥ തുടർന്നാൽ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.