ചേലശേരിക്കുന്ന് അങ്കണവാടിയിൽ നാടകീയ രംഗങ്ങൾ
നിലമ്പൂർ: നഗരസഭയിലെ ചക്കാലക്കുത്ത് വാർഡിൽ കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പിനിടെ നാടകീയരംഗങ്ങൾ. യുഡിഎഫ് അംഗങ്ങൾ വൈകിയെത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥ ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടി വാതിൽ അടയ്ക്കുകയും പ്രതിഷേധിച്ചവർ പുറമേനിന്ന് വാതിൽ കുറ്റിയിടുകയും ചെയ്തു.
ഇതോടെ ഉദ്യോഗസ്ഥ അടക്കമുള്ളവർ അങ്കണവാടി ഹാളിനുള്ളിൽ കുടുങ്ങി. അങ്കണവാടിയിൽ ഇന്നലെ രാവിലെ 10.30നാണ് തെരഞ്ഞെടുപ്പ് യോഗം വിളിച്ചത്. യുഡിഎഫ് അനുഭാവികൾ 10 മിനിട്ട് വൈകിയാണ് എത്തിയതെന്നും അതിനാൽ അകത്ത് പ്രവേശിപ്പിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു.
അതേസമയം ഇവർക്കൊപ്പം എത്തിയ എൽഡിഎഫ് അംഗങ്ങളെ ഹാളിൽ കയറാൻ അനുവദിച്ചെന്നും ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നും ആക്ഷേപമുയർന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരസഭയിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ചുമതലയുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി.
പുറത്തു നിർത്തിയവരെ അകത്ത് പ്രവേശിപ്പിച്ചു. അപ്പോഴേക്കും 11 അംഗ സമിതിയിലേക്ക് പകുതിയിലധികം പേരെ തെരഞ്ഞെടുത്തിരുന്നു. വൈകി പ്രവേശനം ലഭിച്ചവർക്ക് തുടർന്നുള്ള തെരഞ്ഞെടുപ്പ് നടപടികളിൽ മാത്രമേ പങ്കെടുക്കാനായുള്ളൂ.
Tags : Local News Nattuvishesham Malappuram