പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നീളും. കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയില്‍ ജില്ലയിലെ ഒരു മണ്ഡലവും ഇടംപിടിക്കില്ല. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ല സീറ്റിലും സ്ഥാനാര്‍ഥി നിര്‍ണയം വൈകും. ജനപിന്തുണയും വിജയസാധ്യതയും അടിസ്ഥാനമാക്കി സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നിര്‍ദേശമാണ് യുഡിഎഫ് അംഗീകരിച്ചിരിക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും പരാജയം അറിഞ്ഞ യുഡിഎഫ് ഇക്കുറി മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കില് മാത്രമേ കരകയറാനാകൂവെന്ന് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്നവരില് ചിലരടക്കം ശക്തമായ വാദമുഖങ്ങളുമായി രംഗത്തുള്ളപ്പോഴും വിജയസാധ്യതയാണ് പ്രധാന ഘടകമെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
യുഡിഎഫിനു ശക്തമായ വേരോട്ടവും പിന്തുണയുമുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളില്‍ എതിര് സ്ഥാനാര്‍ഥികളുടെ പ്രഭാവത്തിനനുസരിച്ചുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കിലേ വിജയിച്ചു കയറാനാകൂവെന്നാണ് 2021ലെ അടക്കം ഫലം നല്കുന്ന സൂചന. അടൂരില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട എം.ജി. കണ്ണന് അന്തരിച്ചതോടെ സംവരണ മണ്ഡലമായ അവിടെ മെച്ചപ്പെട്ട ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തണം.
പരാജയപ്പെട്ടെങ്കിലും മരണത്തിനു തൊട്ടുമുമ്പുവരെ അടൂര്‍ മണ്ഡലത്തില്‍ നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ചയാളാണ് കണ്ണൻ. കഴിഞ്ഞതവണ ചിറ്റയം ഗോപകുമാറിനെതിരേ ശക്തമായ വെല്ലുവിളിയാകാനും ഭൂരിപക്ഷം കുറയ്ക്കാനും കണ്ണനു കഴിഞ്ഞിരുന്നു. കണ്ണന്റെ അസാന്നിധ്യത്തില്‍ പല പേരുകളും പരിഗണിച്ച് റിപ്പോര്‍ട്ടുകള്‍ തയാറായിട്ടുണ്ട്.
സര്‍വേ ഫലങ്ങള്‍ നിര്‍ണായകം
നിയമസഭ മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളവരെ സംബന്ധിച്ച് വിവിധ സര്‍വേകള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. കനോഗോലും സര്‍വേ കൂടാതെ തന്നെ നിരവധി ഏജന്‍സികളെ ഉപയോഗപ്പെടുത്തി സര്‍വേകള്‍ ഔദ്യോഗികമായും അല്ലാതെയും നടന്നിട്ടുണ്ട്. മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളും അവകാശവാദവുമായി രംഗപ്രവേശം ചെയ്തവരുടെ പേരുകളും ചേര്‍ത്താണ് സര്‍വേകള്‍ നടന്നിരിക്കുന്നത്. റാന്നി, കോന്നി മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ മത്സരിച്ചവരെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
ആറന്മുളയില് പുതുമുഖ സ്ഥാനാര്‍ഥി തന്നെയാണ് വരാനാണ് സാധ്യത. മണ്ഡലത്തിലുള്ളവരുടെയും പുറമേ നിന്നുള്ള ചിലരുടെയും പേരുകള്‍ പരിഗണനാപട്ടികയിലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മന്ത്രി വീണാ ജോര്‍ജ് മൂന്നാമതും ജനവിധി തേടുന്ന മണ്ഡലത്തില്‍ ശക്തനായ എതിരാളിയെ തന്നെ യുഡിഎഫിനു കണ്ടെത്തേണ്ടിവരും.
റാന്നി, തിരുവല്ല വച്ച ുമാറ്റം സാധ്യമാകില്ല
റാന്നി സീറ്റ് കേരള കോണ്‍ഗ്രസിനു നല്കി പകരം തിരുവല്ല ഏറ്റെടുക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ മുന്നോട്ടുവച്ചെങ്കിലും കെപിസിസിയോ കേരള കോണ്‍ഗ്രസോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. 2006 മുതല്‍ എല്‍ഡിഎഫിലെ ജനതാദള്‍ സ്ഥാനാര്‍ഥി മാത്യു ടി. തോമസ് സ്ഥിരമായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് തുടര്‍ച്ചയായി നാലുതവണ പരാജയപ്പെട്ടു.
സ്ഥാനാര്‍ഥികളെ മാറ്റി നോക്കിയെങ്കിലും കേരള കോണ്‍ഗ്രസിനു വിജയിക്കാനായില്ല. എന്നാല്‍ മുമ്പ് സ്ഥിരമായി കേരള കോണ്‍ഗ്രസ് ജയിച്ചുവന്ന മണ്ഡലത്തില്‍ യുഡിഎഫിലെ അനൈക്യമാണ് പരാജയത്തിനു കാരണമായതെന്നാണ് വിലയിരുത്തല്‍ ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ശക്തമായ ലീഡുള്ള മണ്ഡലമാണ് തിരുവല്ല. ഇത്തവണയും കേരള കോണ്‍ഗ്രസിനു തന്നെയാകും മണ്ഡലം ലഭിക്കുക.
റാന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിനായി നിരവധിപേരാണ് രംഗത്തുള്ളത്. കെപിസിസി സെക്രട്ടറിയായിരുന്ന റിങ്കു ചെറിയാനാണ് കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എമ്മിലെ പ്രമോദ് നാരായണനോടു പരാജയപ്പെട്ടത്. റിങ്കു ചെറിയാനടക്കം സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചു രംഗത്തുണ്ട്.
അടൂര്‍ പ്രകാശ് കോന്നിയിലേക്ക്
എംപിമാര്‍ ജനവിധി തേടാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്കിയാല് ആദ്യം പരിഗണിക്കപ്പെടുന്ന പേര് അടൂര്‍ പ്രകാശിന്റേതായിരിക്കുന്നു. കോന്നി മണ്ഡലം തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശ് തന്നെ രംഗത്തിറങ്ങണമെന്നാവശ്യം പാര്‍ട്ടിക്കുള്ളിലും മണ്ഡലത്തിലുമുണ്ട്. എന്നാല്‍ എംപിമാര്‍ മത്സരിക്കുന്നതിനോടു കോണ്‍ഗ്രസ് നേതാക്കളില്‍ നല്ലൊരു പങ്കിനും താത്പര്യമില്ല. അടൂര്‍ പ്രകാശ് 1996 മുതല്‍ പ്രതിനിധീകരിച്ചു വന്ന കോന്നി മണ്ഡലം 2019ല്‍ അദ്ദേഹം ആറ്റിങ്ങല്‍ എംപി ആയതിനു പിന്നാലെയാണ് ഒഴിഞ്ഞത്.
ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചു. സിപിഎമ്മിലെ കെ.യു. ജനീഷ് കുമാര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം 2021ലെ തെരഞ്ഞെടുപ്പിലും വിജയിച്ചു. ഇത്തവണയും ജനീഷ് തന്നെയാകും സിപിഎം സ്ഥാനാര്‍ഥി. വികസന വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പോരാട്ടത്തിനിറങ്ങുന്ന ജനീഷ് കുമാറിനെ നേരിടാന്‍ അടൂര്‍ പ്രകാശ് തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ആവശ്യം.