മട്ടന്നൂരിൽ വനിതാ ഹോസ്റ്റലിന്റെ നിർമാണം തുടങ്ങിയപ്പോൾ.
മട്ടന്നൂർ: റവന്യുടവറിന് സമീപം വനിതാ ഹോസ്റ്റലിന്റെ നിർമാണം തുടങ്ങി. 46 സെന്റ് സ്ഥലത്ത് 14.44 കോടിരൂപ ചെലവഴിച്ചാണ് വനിതാ ഹോസ്റ്റലിനുവേണ്ടി മൂന്നു നിലക്കെട്ടിടം നിർമിക്കുന്നത്. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വനിതാ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വർധിച്ചുവരുന്ന താമസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് വർക്കിംഗ് വുമൺസ് ഹോസ്റ്റൽ പണിയുന്നത്.
106 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ടാകും. സംസ്ഥാന ഭവന നിർമാണ ബോർഡ് മുഖേനയാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. ഒന്നരവർഷം കൊണ്ടാണ് പണി പൂർത്തിയാക്കേണ്ടത്. താഴത്തെ നിലയിൽ വാഹന പാർക്കിംഗ് സൗകര്യവും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമുണ്ടാകും.
ഒന്നാം നിലയിൽ ആറു കിടപ്പുമുറികൾ, അംഗപരിമിതർക്കുള്ള മുറി, ഇൻഡോർ ഗെയിം, വാർഡനുള്ള മുറി, ഡേ കെയർ സെന്റർ, ഡൈനിംഗ് റൂം, ലോബി, ഓഫീസ് ഏരിയ, അടുക്കള, വർക്ക് ഏരിയ, സെക്യൂരിറ്റി കാബിൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടും മൂന്നും നിലകളിലായി കിടപ്പു മുറികൾ, ഡോർമെറ്ററി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
2022ലെ സംസ്ഥാന ബജറ്റിലാണ് മട്ടന്നൂരിൽ വനിതാ ഹോസ്റ്റൽ നിർമാണത്തിന് പണം നീക്കിവച്ചത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരാണ് മട്ടന്നൂർ നഗരത്തിൽ താമസ സൗകര്യം തേടി എത്തുന്നത്. നിരവധി വൻകിട-ചെറുകിട ഹോട്ടലുകളും ഹോം സ്റ്റേ സൗകര്യങ്ങളും പുതുതായി തുടങ്ങിയിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചും പലരും താമസ സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ വനിതാ ഹോസ്റ്റലുണ്ട്.
റവന്യുടവർ, സ്പെഷാലിറ്റി ആശുപത്രി എന്നിവയ്ക്ക് സമീപത്തായാണ് വനിതാ ഹോസ്റ്റലും നിർമിക്കുന്നത്. അഡീഷണൽ ജില്ലാ ട്രഷറി കെട്ടിടവും പരിസരത്തുണ്ട്. ആശുപത്രിയുടെയും ഹോസ്റ്റലിന്റേയും പ്രവൃത്തി പൂർത്തിയാകുന്നതോടെ മട്ടന്നൂർ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമായി മാറും.
Tags : Construction nattuvishasham local news