ചങ്ങനാശേരി: വാഹനം കയറ്റിവന്ന കണ്ടെയ്നർ ലോറിക്കു വഴിതെറ്റി വൈദ്യുത, ഇന്റർനെറ്റ് കേബിളുകൾ തകർത്തു. കെഎസ്ഇബിയുടെ സമയോചിത ഇടപെടൽമൂലം വലിയ അപകടം ഒഴിവായി.
ഇന്നലെ പുലർച്ചെ ഒന്നിന് ചേതക് കമ്പനിയുടെ വാഹനങ്ങൾ കയറ്റിവന്ന കണ്ടയ്നർ ലോറിയുടെ ഡ്രൈവറിനു വഴി തെറ്റി പെരുന്ന ഹിദായത്ത് ഭാഗത്ത് റെസിഡൻസ് ഏരിയയിലെ 30ഓളം കെഎസ്ഇബിയുടെ സർവീസുകൾ, ബിഎസ്എൻഎൽ, നിരവധി സ്വകാര്യകേബിൾ കണക്ഷനുകൾ, ഇന്റർനെറ്റ് കണക്ഷനുകൾ എന്നിവയാണ് തകർത്തത്.
എംസി റോഡിൽ പെരുന്നയിൽനിന്ന് പുഴവാത് ഇടറോഡിൽ ഹിദായത്ത് നഗറിലൂടെ 200 മീറ്ററോളം ദൂരത്തിലാണ് കണ്ടയ്നർ ലോറി ഓടിച്ചു കയറ്റിയത്. ഗൂഗിൾ മാപ്പാണ് ഡ്രൈവറുടെ തെറ്റിച്ചതെന്ന് പറയപ്പെടുന്നു.
കണ്ടയ്നർ ലോറിയുടെ മുകൾ ഭാഗത്ത് റോഡിന് കുറുകെയുള്ള സ്ട്രീറ്റ് ലൈൻ കമ്പികൾ കൂട്ടിമുട്ടിയതോടെ വൈദ്യുതി ബന്ധം വിഛേദിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ കെഎസ്ഇബി ചങ്ങനാശേരി ഡിവിഷൻ എഇ മനോജ്, സബ് എൻജിനിയർ ഷിനോ എന്നിവരുടെ നേതൃത്വത്തിൽ 11 അംഗ ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ വൈകുന്നേരം നാലോടെ വൈദ്യുതിബന്ധവും, കേബിൾ കണക്ഷനുകളും പുനഃസ്ഥാപിച്ചു.